Kerala
അന്തർ ജില്ലാ യാത്ര; ഇവർ പോലീസ് പാസ് വാങ്ങേണ്ടതില്ല

സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐ എസ് ആര്‍ ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്‍റര്‍ ജീവനക്കാര്‍ മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാകുക. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.
ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.
സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സാധനങ്ങള്‍ക്കും അമിതവില ഈടാക്കുന്നുണ്ട് എന്നാണ് പരാതി. അത് തടയാന്‍ നടപടിയെടുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകണം. മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കണം. വീട് നിര്‍മാണം അടക്കമുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ല.