Connect with us

Covid19

വിദേശ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിദേശ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മദ്യ ഷാപ്പുകള്‍ ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശത്തില്‍ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ബാറുകളില്‍നിന്നും പാര്‍സല്‍ നല്‍കാനും തീരുമാനിച്ചിട്ടില്ല.

മദ്യം ഓണ്‍ലൈനില്‍ നല്‍കാന്‍ സര്‍ക്കാറോ ബീവറേജ് കോര്‍പ്പറേഷനോ തീരുമാനമെടുത്തിട്ടില്ല. മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു

കേരളത്തില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ അവര്‍ക്ക് താമസ സൗകര്യം, ഭക്ഷണം തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്. ചില തൊഴിലുടമകള്‍ എല്ലാ വിധ സംരക്ഷണവും അവര്‍ക്ക് ഒരുക്കുന്നുണ്ട്. ഇവിടെ തുടര്‍ന്ന് ജോലിയിലേര്‍പ്പെടാന്‍ അവര്‍ സന്നദ്ധമാണെങ്കില്‍ അവര്‍ക്ക് ജോലി തുടരാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും ലോക്ഡൗണില്‍ ഇളവ് വരുത്തുന്ന മുറക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പുനസ്ഥാപിച്ചു വരികയാണെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.