Connect with us

Covid19

ജനപ്രീതിയില്‍ അസ്വസ്ഥത; ആരോഗ്യ മന്ത്രിയെ ബ്രസീല്‍ പ്രസിഡന്റ് പുറത്താക്കി

Published

|

Last Updated

റിയോ ഡി ജനീറോ | കൊവിഡ് വൈറസ് വ്യാപന ഭീതിക്കിടെ ബ്രസീലിലെ ആരോഗ്യമന്ത്രിയെ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോ പുറത്താക്കി. ആരോഗ്യമന്ത്രിയായ ലൂയിസ് ഹെന്റിക് മന്‍ഡെറ്റയെയാണ് പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായഅഭിപ്രായ ഭിന്നതകളാണ് പുറത്താക്കലില്‍ കലാശിച്ചത്.

അതേ സമയം കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളില്‍ മന്‍ഡെറ്റക്ക് രാജ്യത്ത് വലിയ പിന്തുണയുണ്ട്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവര്‍ണമാര്‍ മുഖേന അദ്ദേഹം നടപ്പാക്കിയ കര്‍ശന  നടപടികള്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. മന്‍ഡെറ്റയ്ക്ക് കിട്ടുന്ന ജനപ്രീതിയില്‍ ബോല്‍സൊനാരോ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനായി ലോക്ക്ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബോല്‍സൊനാരോയ്ക്ക് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോവിഡ് 19നെ ഒരു ചെറിയ പനി എന്നാണ് ബോല്‍സൊനാരോ വിശേഷിപ്പിച്ചത്. അടച്ചിടല്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുമെന്നായിരുന്നു ബോല്‍സൊനാരോയുടെ നിലപാട്. മാത്രമല്ല, മലേറിയയ്ക്കുള്ള മരുന്ന് കൊറോണയ്ക്ക് ഫലപ്രദമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

മന്‍ഡെറ്റയെ പുറത്താക്കുമെന്ന കാര്യം ഉറപ്പായതിനെ തുടര്‍ന്ന് മന്‍ഡെറ്റയുടെ സെക്രട്ടറിയും പ്രശസ്തനായ സാംക്രമികരോഗ വിദഗ്ധനുമായ വാന്‍ഡേഴ്‌സണ്‍ ഡി ഒലിവേര കഴിഞ്ഞ ദിവസംരാജിവെച്ചിരുന്നു.
ബ്രസീലില്‍ 30,000ല്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേരാണ് വൈറസ് ബാധിച്ച് ഇവിടെ മരിച്ചത്.

Latest