Connect with us

National

യുട്യൂബ് നോക്കി ഗര്‍ഭഛിദ്രം; യുവതി ഗുരുതരാവസ്ഥയില്‍, കാമുകന്‍ അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ യുട്യൂബ് വിഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗുരുതരാവസ്ഥയിലായ പത്തൊമ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഗുമ്മിഡിപ്പൂണ്ടി കമ്മാര്‍പാളയം സ്വദേശി എസ്.സൗന്ദര്‍ (27) ആണ് അറസ്റ്റിലായത്. സൗന്ദറും യുവതിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ, യുവതി ഗര്‍ഭിണിയായി. ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞു സൗന്ദര്‍ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു.

ആശുപത്രിയിലോ ക്ലിനിക്കിലോ പോയാല്‍ പുറത്തറിയുമെന്നതിനാല്‍ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണു ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. യുട്യൂബ് ചാനലിലെ വിഡിയോ നോക്കിയാണു ഇതു ചെയ്തതെന്നു ഇയാള്‍ പോലീസിനോട് പറഞ്ഞു. ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗര്‍ഭസ്ഥ ശിശുവിന്റെ കൈ ഒടിഞ്ഞു. ഇതോടെ, രക്തസ്രാവം തുടങ്ങി.

ഭയന്നുപോയ സൗന്ദര്‍ ബൈക്കില്‍ യുവതിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെനിന്നു റോയപുരത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗന്ദറിനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.