Connect with us

Kerala

കരുണ വിവാദം: ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ നടത്തിയത് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ലെന്ന് ആഷിഖ് അബു വ്യക്തമാക്കി. കരുണ പരിപാടിയിലൂടെ പരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ ചെക്ക് കൂടി തെളിവായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ആഷിഖ് അബു. ഫെബ്രുവരി 14നാണ് തുക കൈമാറിയത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. എന്നാല്‍, ആറരലക്ഷത്തില്‍ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കിയിരുന്നു.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസില്‍ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നല്‍കിയെന്നും വ്യക്തമാക്കുന്നുണ്ട്.്

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണ് രൂപം വായിക്കാം :

എറണാകുളം എംപി
ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും

ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.
ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ്.
അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു ).
” കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ” പ്രഖ്യാപനത്തിനായി,
കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്.
അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്.
ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍,ഞടഇ ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോ. റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം.
മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാല്‍ താങ്കള്‍ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.
എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണമായും ഫൌണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് “തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ” എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ “തട്ടിപ്പ്” എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂര്‍വ്വം

ആഷിഖ് അബു

Latest