International
ആഗോള ഭീകരന്‍ ഹാഫിസ് സഈദിന് പാക്കിസ്ഥാനില്‍ 11 വര്‍ഷം തടവ് ശിക്ഷ
ഇസ്‌ലാമാബാദ് | ആഗോള ഭീകരന്‍ ഹാഫിസ് സഈദിന് പാക് കോടതി പതിനൊന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ അഞ്ചര വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചത്. ഓരോ കേസിലും 15000 രൂപ വീതം പിഴയും അടക്കണം. ജയില്‍ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണ കേസുകളിലാണ് ശിക്ഷ. പാക് പഞ്ചാബ് പൊലീസിെൻറ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനും അനധികൃത സ്വത്തുസമ്പാദിച്ചതിനും ഹാഫിസ് സഈദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി അയാളുടെ അഭിഭാഷകന്‍ ഇംറാന്‍ ഗില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖയ സൂത്രധാരനായ ഹാഫിസ് സഈദിനെ അടുത്തിടെ ഐക്യ രാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനില്‍ ഹാഫിസ് സഈദിന് എതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട 23 കേസുകളുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ സ്വച്ഛന്തം വിഹരിക്കാനും മാധ്യമങ്ങളെ കാണുവാനും ഒരു വിലക്കും ഉണ്ടായിരുന്നില്ല.