Connect with us

Kerala

സംസ്ഥാന പോലീസ് മേധാവിക്കെതിരെ സി എ ജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം

Published

|

Last Updated

തിരുവനന്തപുരം |  ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഗുരുതര ക്രമക്കേട് നടത്തിയതായി സി എ ജി റിപ്പോര്‍ട്ട്. വ്യവസ്ഥകള്‍ പാലിക്കാതെയാണ് അദ്ദേഹം സപ്ലൈ ഓര്‍ഡര്‍ നല്‍കിയതെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ മിസ്തുബിഷി കമ്പനിക്ക് അദ്ദേഹം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.

ധനമന്ത്രി ടി എം തോമസ് ഐസക് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലാണ് ഡി ജി പിക്കെതിരെ ആരോപണങ്ങളുള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി വി ഐ പിക്ക് സുരക്ഷയ്ക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. 2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി.ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വ്യവസ്ഥയും വാഹനങ്ങള്‍ വാങ്ങുന്നതിന് പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പാലിക്കാതെയാണ് ബെഹ്റ മിസ്തുബിഷിയില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനം എന്ന് കാണിച്ചാണ് ബെഹ്റ മിസ്തുബിഷിക്ക് വാഹനത്തിന് ഓര്‍ഡര്‍ നല്‍കിയത്. 55.02 ലക്ഷം വിലയുള്ള രണ്ട് വാഹനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍. സപ്ലൈ ഓര്‍ഡര്‍ കൊടുത്ത അന്നു തന്നെ വാഹനം വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി ബെഹ്റ സര്‍ക്കാറിനു കത്തുമയച്ചു. ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച അതേ ദിവസം തന്നെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നത്. അന്നേ ദിവസം തന്നെ വാങ്ങല്‍ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് മിസ്തുബുഷി വാഹനകമ്പനിയുടെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ അതായത് കാര്‍ വിലയുടെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയെന്നും സി എ ജി റിപ്പോര്‍ട്ടിലുണ്ട്.

2018 ല്‍ ഇക്കാര്യത്തിന് സാധുതയില്ല എന്ന കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു. ബാക്കി 77 ലക്ഷം രൂപ 2018 ജൂലൈ വരെയുള്ള വിവരമനുസരിച്ച് ഇതുവരെയും കാര്‍ കമ്പനിക്ക് കൊടുത്തതായി സി എ ജിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest