Connect with us

National

ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യം ഏറ്റവും കൂടുതല്‍ ഭരിച്ച, രാജ്യ തലസ്ഥാനത്ത് 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാകുന്നു. ഡല്‍ഹി സംസ്ഥാനം രൂപവത്ക്കരിച്ച ശേഷമുള്ള ഏറ്റവും ദയനീയ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. മികച്ച ഒരു നേതൃത്വമില്ലാതെ, വ്യക്തമായ പ്രചാരണ അജന്‍ഡകളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ഇത്തവണ നിലംതൊടില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിത്യസ്തമായി ഒരു സീറ്റെങ്കിലും നേടുമെന്ന് ഏവരും കരുതി. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നേടിയില്ലെന്ന് മാത്രമല്ല വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തവണ 9.7 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ നാല് ശതമാനത്തോളം വോട്ടാണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്. ഡല്‍ഹിയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന്റെ വോട്ട് വഹിതം ഇത്ര താഴേക്ക് പോയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് ഇത്തവണ ഏതാനും സീറ്റുകള്‍ നേടാനാകുമെന്ന് ഉറച്ച് വിശ്വസിച്ചാണ് ഒറ്റക്ക് മത്സരിക്കാനിറങ്ങിയത്. എന്നാല്‍ മഹാഭരിഭക്ഷം മണ്ഡലങ്ങളിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പലയിടത്തും ശക്തമായ ഒരു മത്സരം കാഴ്ചവെക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല. ഡല്‍ഹിയില്‍ എക്കാലവും കോണ്‍ഗ്രസിന്റെ വോട്ട്ബാങ്കായിരുന്ന ന്യൂനപക്ഷ വിഭാഗത്തിന്റേയും ഗ്രാമീണ ജനതയുടേയും വോട്ടുകള്‍ എ എ പിയിലേക്ക് ഒവുകിയതാണ് വലിയ തിരിച്ചടിക്ക് ഇടയാത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തങ്ങള്‍ക്ക് തുണയാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ പൗരത്വ പ്രതിഷേധങ്ങള്‍ നേരിട്ട് നേതാക്കല്‍ പങ്കെടുത്തില്ലെങ്കിലും എ എ പിയെതന്നെ ന്യൂനപക്ഷ വിഭാഗം വിശ്വാസത്തിലെടുക്കുകയായിരുന്നു.

ദുര്‍ബലമായ സംഘടനാ സംവിധാനം കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ചതില്‍ പ്രധാനമാണ്. മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ മരണത്തോടെ സമാനമായ ഒരു നേതാവിനെ ഡല്‍ഹിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ദേശീയ രാഷ്ട്രീയത്തില്‍ മോദിയോടും അമിത് ഷായോടും ഏറ്റുമുട്ടന്ന രാഹുല്‍ ഗാന്ധിക്ക് കെജ്രിവാളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് കൂടി തെളിയിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ അരവിന്ദ് കെജ്രിവാള്‍ അവര്‍ക്ക് അനുകൂലമായി നിരവധി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഷാഹീന്‍ബാഗടക്കം ഉയര്‍ത്തി ബി ജെ പി നടത്തിയ വര്‍ഗീയ ദ്രുവീകരണത്തിന് പിടികൊടുക്കാതെ തന്റെ അജന്‍ഡയിലൂന്നി കെജ്രിവാള്‍ പ്രചാരണം നയിച്ചു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനം നടത്തി തിരിച്ചടി നേരിട്ട കെജ്രിവാള്‍ അനുഭവത്തില്‍ നിന്നാണ് പാഠം ഉള്‍ക്കൊണ്ടത്. വര്‍ഗീയ ആരോപണങ്ങള്‍ക്കെതിരെ വ്യക്തമായ അകലം പാലിച്ചും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താതെയുമാണ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. ശഹീന്‍ബാഗ് അടക്കമുള്ള സമര കേന്ദ്രങ്ങളില്‍ നിന്ന് അദ്ദേഹം മാറിനിന്നെങ്കിലും വര്‍ഷങ്ങളായി ഡല്‍ഹി ഭരിക്കുന്ന തന്നെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നന്നായി അറിയാമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് തെളിയിക്കുന്നതാണ് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ എ എ പി നേടിയ മികച്ച വിജയവും കാണിക്കുന്നത്.

 

Latest