National
ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുന്നത് 1.46 കോടി വോട്ടർമാർ
ന്യൂഡൽഹി| ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 70 നിയമസഭാ സീറ്റുകളിലേക്കായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ന്യൂഡൽഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ, 28 പേർ. 80.55 ലക്ഷം പുരുഷൻമാരും 66.35 ലക്ഷം സ്ത്രീകളും ഉൾപ്പെടെ 1,46,92,136 വോട്ടർമാരാണ് വിധി നിർണയിക്കുക. 13,750 പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഈ മാസം 11നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തിന്റെ സുരക്ഷക്കായി 40,000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും സി ആർ പി എഫിന്റെ നിരവധി കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇ വി എമ്മുകൾ, നിർണായക ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് അധിക സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. ജാമിഅ മില്ലിയ സർവകലാശാല കാമ്പസിന്റെ ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽ നടക്കുന്ന സമരം താൽക്കാലികമായി നാലാം നമ്പർ ഗേറ്റിലേക്ക് മാറ്റി. വാഹനതടസ്സങ്ങളോ മറ്റു അസൗകര്യങ്ങളോ ഉണ്ടാവില്ലെന്നും തിരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. വോട്ടെടുപ്പ് അവസാനിച്ചാൽ ഏഴാം നമ്പർ ഗേറ്റിൽ തന്നെ സമരം നടക്കും.