Connect with us

Kerala

കൊറോണ; പ്രതിരോധത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആധുനിക സജ്ജീകരണം ഒരുക്കി

Published

|

Last Updated

തൃശൂര്‍ |  ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട രോഗി ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എല്ലാ അധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കൊറോണ രോഗികള്‍ക്ക് പ്രത്യേക ചികിത്സ ഒരുക്കാനായി ആശുപത്രിയില്‍ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ 20 പേ വാര്‍ഡ് മുറികളാണ് കൊറോണ രോഗികള്‍ക്കായി ഒരുക്കിയത്.

ഇന്ന് കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്. കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘവും ഒരുങ്ങി. ചികിത്സയിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി ആര്‍ എം ഒ ഡോ സി പി മുരളി പറഞ്ഞു.

അതേസമയം രോഗം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രതിരോധത്തിനായി ജാഗ്രതയാണ് ആവശ്യം. സര്‍ക്കാര്‍ എല്ലാ ഒരുക്കളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1038 പേരും വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്. പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എന്നാല്‍ ഒരു പരിശോധന ഫലംകൂടി വരാനുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

Latest