Connect with us

National

നിര്‍ഭയ: അക്ഷയ് കുമാര്‍ സിംഗിന്റെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട നാലു പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. തന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപേക്ഷയും ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് നിരാകരിച്ചു.

കേസില്‍ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് 2013ല്‍ വിചാരണ കോടതി കണ്ടെത്തുകയും ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. വിചാരണ കോടതി വിധി 2014ല്‍ ഡല്‍ഹി ഹൈക്കോടതിയും 2017ല്‍ സുപ്രീം കോടതിയും ശരിവച്ചു. സുപ്രീം കോടതി വിധിക്കെതിരെ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി 2018ലും അക്ഷയ്‌യുടെത് 2019 ഡിസംബറിലും പരമോന്നത കോടതി തള്ളിയിരുന്നു.

ഫെബ്രുവരി ഒന്നിന് രാവിലെ ആറോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. എന്നാല്‍, അക്ഷയ് കുമാര്‍ സിംഗിന്റെ തിരുത്തല്‍ ഹരജിക്കു പിന്നാലെ പ്രതികളിലൊരാള്‍ ദയാഹരജി സമര്‍പ്പിച്ചതിനാല്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളാനാണ് സാധ്യത.