Connect with us

National

അനുരാഗ് ഠാക്കൂറിനേയും പര്‍വേഷ് വര്‍മയേയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും മാറ്റണം: തിരഞ്ഞെടുപ്പ് കമ്മിഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരേയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇരുവരേയും ബിജെപിയുടെ മുഖ്യ പ്രചാരക പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. അടിയന്തരമായി നിര്‍ദേശം നടപ്പില്ാക്കണമെന്നും ബിജെപി നേതൃത്വത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശം വിവാദമായതിന് പിറെകയാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഠാക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഠാക്കൂറിന് പിന്നാലെയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ പര്‍വേഷ് വര്‍മയുടെ വിവാദ പരാമര്‍ശം വന്നത്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു ഡല്‍ഹിയിലെ വോട്ടര്‍മാരോടായി പര്‍വേഷ് വര്‍മ പറഞ്ഞത്. ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹീന്‍ബാഗ് തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.