Connect with us

International

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു: മരണം 80: 2744 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് |  ലോകത്തെ നടുക്കി ചൈനയില്‍ പിടിപ്പെട്ട കൊറോണ വൈറസ് രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടരുന്നു. ചൈനയില്‍ മാത്രം 2744 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 462 പേരുടെ അതീവ ഗരുതരമാണ്. വിവിധയിടങ്ങളിലായി മരണം 80ല്‍ എത്തി. കഴിഞ്ഞ ദിവസം മാത്രം ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ 24 പേരാണ് മരണപ്പെട്ടത്.

വൈറസ് നിയന്ത്രണത്തിന് സാധ്യമായ എല്ലാ ഇടപെടലും ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും സ്ഥിതി ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ട്. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്. ആരോഗ്യ അഠിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ചൈനയില്‍ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബീജിംഗ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ബീജിങ്ങിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പറയുന്നത്. തങ്ങളുടെ പൗരന്മാരെ അടിയന്തിരമായി ചാര്‍ട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം.അതേസമയം പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. നേരത്ത നിരവധി പേരുടെ ജീവനെടുത്ത് സാര്‍സിന് സമാനമായ അവസ്ഥയാണ് ചൈനയില്‍ ഇപ്പോഴുള്ളതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.