Connect with us

National

പോലീസ് കാഴ്ചക്കാരായി; ജെ എൻ യു അക്രമത്തിനു പിന്നിലെ ഒത്തുകളി തുറന്നു കാട്ടി കെ കെ രാഗേഷ് എം പി

Published

|

Last Updated

ഡൽഹി | ജെ എൻ യു അക്രമത്തിനു പിന്നിലെ പോലീസ് ഒത്തുകളി തുറന്നു കാട്ടി കെ കെ രാഗേഷ് എം പി രംഗത്ത്. ജെ എൻ യു വിൽ നടന്ന ഭീകരമായ വിദ്യാർഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ ഒത്താശയോടെയാണെന്ന് കെ കെ രാഗേഷ് എം പി വ്യക്തമാക്കി.

ജെ എൻ യു എസ് യു പ്രസിഡന്റിനെയും അധ്യാപകരെയും ഉൾപ്പെടെ മുഖംമൂടിയണിഞ്ഞ് മാരകായുധങ്ങളുമായി വേട്ടയാടിയ ക്രിമിനലുകൾ ഗേറ്റിന് പുറത്ത് കൊലവിളി നടത്തിയപ്പോൾ പോലീസ് ഒരു നടപടിയും എടുത്തുകണ്ടില്ല. ഡി സി പിയും കമ്മീഷണറും ഉൾപ്പെടെയുള്ള ഡൽഹി പോലീസ് മേധാവികളാകെ സ്ഥലത്തുണ്ടായിരുന്നു. നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പോലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഡി സി പിയോടും കമ്മീഷണറോടും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്ന് എം പി എന്ന നിലയിൽ താനാവശ്യപ്പെട്ടെങ്കിലും അതൊന്നും ചെയ്യാതെ ജെ എൻ യുവിലെ വിദ്യാർഥികളെ സംഘപരിവാർ ക്രിമിനലുകൾക്കൊപ്പം ചേർന്ന് അക്രമിക്കാൻ  ശ്രമിക്കുന്ന കാഴ്ചക്കാണ് സാക്ഷിയാവേണ്ടിവന്നതെന്ന് കെ കെ രാഗേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സംഭവം നടക്കുമ്പോൾ മെയിൻ ഗേറ്റ് പൂർണ്ണമായും ആർ എസ് എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു. വാഹനങ്ങൾ തല്ലിത്തകർത്തും ആംബുലൻസ് തടഞ്ഞുവെച്ചും നേതാക്കളെ ആക്രമിച്ചും ആർ എസ് എസ് അഴിഞ്ഞാടിയപ്പോൾ ഡൽഹി പോലീസ് കേവലം കാഴ്ചക്കാരായി മാറുകയായിരുന്നു. തങ്ങളടക്കമുള്ളവർ സംഭവം നടന്നയുടൻ സ്ഥലത്തെത്തുകയും ജെ എൻ യു വിലെ അധ്യാപകർ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടയുകയും ചെയ്ൽതില്ലായിരുന്നുവെങ്കിൽ വിദ്യാർഥികളെ പോലീസും  തല്ലിച്ചതക്കുമായിരുന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു.

ജെ എൻ യുവിനെ മർദ്ദിച്ച് ഇല്ലാതാക്കിക്കളയാമെന്ന ലക്ഷ്യത്തോടെ ഉന്നത ബിജെപി നേതാക്കളുടെയും കേന്ദ്രഭരണാധികാരികളുടെയും അറിവും ഒത്താശയുമോടെ അക്രമകാരികൾക്ക് ഒപ്പംനിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡൽ പോലീസ് സംവിധാനത്തെയാണ് ഇന്നലെ ജെ എൻയുവിൽ കണ്ടത്. അക്രമം ആസൂത്രണം ചെയ്യുന്നതിന് പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഏതൊക്കെ ഹോസ്റ്റലുകളിൽ ആരെയൊക്കെ ആക്രമിക്കണം, ഏത് ഗേറ്റുവഴി അകത്തുകടക്കണം എന്നെല്ലാം ആസൂത്രണം ചെയ്ത് നടത്തിയ കടന്നാക്രമണം ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. രാജ്യം എവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണിത്. ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായി സ്വയംസന്നദ്ധമായി ഇന്നലെ ജനങ്ങൾ തെരുവിലിറങ്ങിയെന്നത് വരുംനാളുകളിലെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്യും-രാഗേഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നേരെ പുറമേനിന്നെത്തിയ ആർ എസ് എസ്,  എ ബി വി പി സംഘം ഭീകരമായ അക്രമം അഴിച്ചുവിട്ടു എന്ന വാർത്തയാണ് ഇന്നലെ ഡൽഹിയിൽ എത്തിയ ഉടൻ അറിയാൻ കഴിഞ്ഞത്. ജെ എൻ യു എസ് യു പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്കേറ്റു എന്നറിഞ്ഞ ഉടൻ എയിംസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ പരിക്കേറ്റ നിരവധി വിദ്യാർഥികളെ ട്രോമാ കെയർ സെന്ററിൽ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐഷി ഘോഷിനെ അടിയന്തിര സ്‌കാനിങ്ങിന് വിധേയമാക്കി. സുചിത്ര സെൻ, അമിത് പരമേശ്വരൻ തുടങ്ങിയ പ്രൊഫസർമാർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുമ്പു ദണ്ഡ്‌കൊണ്ട് തലക്കടിയേറ്റ ഒരു വിദ്യാർഥി അബോധാവസ്ഥയിലായിരുന്നു. ജെ എൻ യു വി ൽ അപ്പോഴും സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ് എന്നറിഞ്ഞതിനെ തുടർന്ന് നേരെ ജെ എൻ യു വിലേക്ക് പുറപ്പെട്ടു. മെയിൻ ഗേറ്റ് പൂർണ്ണമായും ആർ എസ് എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു. വാഹനങ്ങൾ തല്ലിത്തകർത്തപ്പോഴും ആംബുലൻസ് പോലും തടഞ്ഞുവെച്ചപ്പോഴും നേതാക്കളെ ആക്രമിച്ചപ്പോഴുമെല്ലാം ഡൽഹി പോലീസ് കേവലം കാഴ്ചക്കാരായി മാറുകയായിരുന്നു.

മറ്റൊരു ഗേറ്റിലൂടെ ഞാനും വിജുകൃഷ്ണനും ചേർന്ന്‌ ജെ എൻ യുവിനകത്ത് കടന്നു. അവിടെ അക്രമത്തിനിരയായ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുകയാണ്. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കണ്ട കാഴ്ച നൂറുകണക്കിന് പോലീസുകാർ ഈ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുക്കുന്നതാണ്. സമാധാനപരമായി ക്യാമ്പസിനകത്ത് കുത്തിയിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് പോലീസിന്റെ ഈ അതിക്രമം. ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി പോലീസിനെ തടഞ്ഞതിനെ തുടർന്നാണ് പോലീസ് പിന്മാറിയത്. അപ്പോഴാണ് പോലീസിന്റെ കൂടെ മുഖംമൂടിയണിഞ്ഞ് കയ്യിൽ ദണ്ഡയുമായി വേറെയും ചിലരെ കാണുന്നത്!

ജെ എൻ യു വിൽ നടന്ന ഭീകരമായ വിദ്യാർഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ ഒത്താശയോടെയാണെന്ന് വ്യക്തം. ജെ എൻ യു എസ് യു പ്രസിഡന്റിനെയും അധ്യാപകരെയും ഉൾപ്പെടെ മുഖംമൂടിയണിഞ്ഞ് മാരകായുധങ്ങളുമായി വേട്ടയാടിയ ക്രിമിനലുകൾ ഗേറ്റിന് പുറത്ത് കൊലവിളി നടത്തിയപ്പോൾ പോലീസ് ഒരു നടപടിയും എടുത്തുകണ്ടില്ല. ഡി സി പിയും കമ്മീഷണറും ഉൾപ്പെടെയുള്ള ഡൽഹി പോലീസ് മേധാവികളാകെ സ്ഥലത്തുണ്ടായിരുന്നു. നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പോലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഡി സി പിയോടും കമ്മീഷണറോടും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്ന് എംപി എന്ന നിലയിൽ ഞാനാവശ്യപ്പെട്ടു. എന്നാൽ അതൊന്നും ചെയ്യാതെ ജെ എൻ യുവിലെ വിദ്യാർഥികളെ സംഘപരിവാർ ക്രിമിനലുകൾക്കൊപ്പം ചേർന്ന് അക്രമിക്കാൻ ശ്രമിക്കുന്ന കാഴ്ചക്കാണ് സാക്ഷിയാവേണ്ടിവന്നത്. ഒരുപക്ഷെ ഞങ്ങളവിടെ എത്തിയില്ലായിരുന്നുവെങ്കിൽ, ജെ എൻ യു വിലെ അധ്യാപകരാകെ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടഞ്ഞില്ലായിരുന്നുവെങ്കിൽ വിദ്യാർഥികളെ പോലീസും തല്ലിച്ചതക്കുമായിരുന്നു.

വിദ്യാർഥികൾക്ക് നേരെയുള്ള അക്രമവാർത്ത പുറംലോകമറിഞ്ഞതോടെ ആരുടെയും ആഹ്വാനമില്ലാതെതന്നെ വിദ്യാർഥികളും യുവാക്കളും തെരുവിലേക്കിറങ്ങിവരുന്ന കാഴ്ചയാണ് കണ്ടത്. ഡൽഹി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് മുന്നിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. പുലർച്ചെ വരെ വിദ്യാർഥി പ്രതിഷേധം തുടർന്നു. ഇത് അമിത്ഷായ്ക്കും കൂട്ടർക്കുമുള്ള ശക്തമായ താക്കീതായിരുന്നു.

ജെ എൻ യുവിന് നേരെ നടന്ന കടന്നാക്രമണം യാദൃച്ഛികമല്ല. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ക്യാമ്പസുകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഫീസ് വർദ്ധനവിനെതിരെ ജെ എൻ യുവിൽ ആരംഭിച്ച സമരങ്ങൾക്ക് പൗരത്വനിയമഭേദഗതിയോടെ പുതിയ മാനങ്ങൾ കൈവന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ നിരവധി സർവ്വകലാശാലകളിൽ അലയടിച്ചു. ഈ പോരാട്ടങ്ങളുടെയാകെ ശക്തിസ്രോതസ്സും ധൈഷണിക നേതൃത്വവുമാണ് ജെ എൻ യു. ആ ജെ എൻ യുവിനെ മർദ്ദിച്ച് ഇല്ലാതാക്കിക്കളയാമെന്ന ലക്ഷ്യത്തോടെ, ഉന്നത ബിജെപി നേതാക്കളുടെയും കേന്ദ്രഭരണാധികാരികളുടെയും അറിവും ഒത്താശയുമോടെ അക്രമകാരികൾക്ക് ഒപ്പംനിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡൽ പോലീസ് സംവിധാനത്തെയാണ് ഇന്നലെ ജെ എൻയുവിൽ കണ്ടത്. അക്രമം ആസൂത്രണം ചെയ്യുന്നതിന് പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഏതൊക്കെ ഹോസ്റ്റലുകളിൽ ആരെയൊക്കെ ആക്രമിക്കണം, ഏത് ഗേറ്റുവഴി അകത്തുകടക്കണം എന്നെല്ലാം ആസൂത്രണം ചെയ്ത് നടത്തിയ കടന്നാക്രമണം ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. രാജ്യം എവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണിത്. ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായി സ്വയംസന്നദ്ധമായി ഇന്നലെ ജനങ്ങൾ തെരുവിലിറങ്ങിയെന്നത് വരുംനാളുകളിലെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്യും.

കെ.കെ. രാഗേഷ് (6-1-2020)