Ongoing News
യുവതിയെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് സുഹൃത്ത് ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
മാനന്തവാടി | പുല്‍പ്പള്ളി ചേകാടിയില്‍ 33 കാരിയെ ഭര്‍ത്താവിനൊപ്പം ചേർന്ന് സുഹൃത്ത് ക്രൂരമായി ബലാത്സംഗം
ചെയ്തു. ഡിസംബര്‍ 18ന് രാത്രിയാണ് സംഭവം. തറവാടിനോട് ചേര്‍ന്നുള്ള നെല്‍ക്കളത്തില്‍ രാത്രി കാവലിരിക്കാന്‍ യുവതി ഭര്‍ത്താവിനോടൊപ്പം പോയപ്പോഴാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവതി വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് അവശനിലയിലായ യുവതിയെ മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പിതാവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ പരാതി പ്രകാരം പുല്‍പ്പള്ളി പോലീസ് ഭര്‍ത്താവിനെതിരെയും ചേകാടി തോണിക്കടവില്‍ സനലിന്റെ പേരിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് ശേഷം പ്രതികള്‍ മുങ്ങിയിരിക്കുകയാണ്. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി ബന്ധുക്കളോട് പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
പരിശോധനയില്‍ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രഹസ്യമെഴിയും രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന എസ് എം എസ് ഡി വൈ എസ് പി. കെ പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ വീട്, ബന്ധുവീടുകള്‍, സുഹൃത്തുക്കളുടെ വീടുകള്‍ തുടങ്ങി വ്യാപക തിരച്ചിലുമായി പോലീസ് സംഘം മുന്നോട്ട് പോകുന്നുണ്ട്.