Connect with us

National

ഉന്നാവ്: മകളെ കൊന്നവരെ ഹൈദരാബാദിലേതിനു സമാനമായി വെടിവച്ചു കൊല്ലണമെന്ന് പിതാവ്

Published

|

Last Updated

കാന്‍പൂര്‍: മകളെ ബലാത്സംഗത്തിനു ശേഷം തീയിട്ടു കൊന്നവരെ ഹൈദരാബാദിലെതിനു സമാനമായി
വെടിവച്ചു കൊലപ്പെടുത്തുകയാണ് വേണ്ടതെന്ന്‌ ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്. ഹൈദാരാബാദില്‍ വനിതാ മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം തീവച്ചു കൊന്ന നാലുപേരെ പോലീസ് കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നിരുന്നു.

“നീതിക്കു വേണ്ടി പോരാടുന്നതിനിടെയാണ് അവള്‍ മരിച്ചത്. നീതി ലഭിക്കും വരെ എനിക്ക് വിശ്രമമില്ല. ഒന്നല്ല, 20 വര്‍ഷമെടുത്താലും പോരാട്ടം തുടരുകയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. പ്രതികളെ ഹൈദരാബാദിലേതു പോലെ വെടിവച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം.” പിതാവ് പറഞ്ഞു. സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും നീതിക്കു വേണ്ടി അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊള്ളാന്‍ തയാറായില്ല. മകളുടെ മരണത്തെ കുറിച്ച് താനറിഞ്ഞതു തന്നെ മാധ്യമങ്ങളിലൂടെയാണ്. ജില്ലാ ഭരണകൂടത്തിലെ ആരും തന്നെ വിവരമറിയിച്ചിരുന്നില്ല. മകളുടെ മരണം തന്നെ അറിയിച്ചില്ലെന്നതിനെ എങ്ങിനെ ന്യായീകരിക്കാനാകും. അദ്ദേഹം ചോദിച്ചു.

ഉന്നാവോയില്‍ 24കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരുള്‍പ്പടെ അഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും തീയിടുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. ബലാത്സംഗത്തിനിരയാക്കിയവര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.