National
കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു; കാഠിന്യമേറിയ പാറകൾ ഭീഷണി
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ തുടരുന്നു. കുട്ടി അകപ്പെട്ട കുഴൽ കിണറിന് സമീപം സമാന്തര കിണർ നിർമ്മിച്ച രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാൽ താഴ്ച്ചയിലേക്ക് പോകുന്തോറും കാഠിന്യമേറിയ പാറകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു. ബദൽ മാർഗങ്ങൾ തേടി ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. കുട്ടിയുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന സ്ഥലത്ത് തുരങ്കം ഉണ്ടാക്കാനാണ് ആലോചന.
വെള്ളിയാഴ്ച വൈകുന്നേരമാണ് തിരുച്ചിറപ്പള്ളി നാട്ടു കാട്ടു പെട്ടിയിൽ ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. ആദ്യം 20 അടിയോളം താഴ്ചയിൽ ആയിരുന്നു കുട്ടി. മറുവശത്ത് കിണർ നിർമ്മാണം ആരംഭിച്ചതോടെ നൂറടി താഴ്ചയിലേക്ക് വീണതാണ് രക്ഷാപ്രവർത്തനം സങ്കീർണമാക്കുന്നത്.