Sports
ഐ എസ് എൽ: ഒഡീഷക്ക് ഇന്ന് അരങ്ങേറ്റം
സെര്‍ജിയോ കാസില്‍
ജംഷഡ്പുര്‍: ഐ എസ് എല്ലില്‍ ഒഡീഷ എഫ് സിക്ക് ഇന്ന് അരങ്ങേറ്റം. എവേ മാച്ചില്‍ ജംഷഡ്പുര്‍ എഫ്‌സിയാണ് എതിരാളി. കരുത്തുറ്റ മിഡ്ഫീല്‍ഡും ഭയമില്ലാത്ത കേളീശൈലിയുമാണ് ഒഡീഷയെ എതിരാളികളുടെ പേടിസ്വപ്‌നമാക്കുന്നത്.
പുതിയ ടീമായതിനാല്‍ അവരില്‍ എന്തൊക്കെ മായാജാലങ്ങളുണ്ടാകും എന്ന് മറ്റ് ടീമുകള്‍ക്ക് തിരിച്ചറിയാന്‍ സമയമെടുക്കും. ജംഷഡ്പുര്‍ എഫ് സിയുടെ ക്യാമ്പ് കന്നിക്കാരെ എങ്ങനെ നേരിടണം എന്ന തന്ത്രപരമായ ചര്‍ച്ചകളിലായിരിക്കും.
സിസ്‌കോ ഹെര്‍നാണ്ടസ്, മാര്‍ട്ടിന്‍ ഗ്യുഡെസ്, ബാഴ്‌സലോണ ബി ടീമിന്റെ മുന്‍ താരം ഡിവാന്‍ഡോ ഡയഗ്നെ, മാര്‍കോസ് ടെബാര്‍, ഇന്ത്യന്‍ യുവതാരം വിനീത് റായ് എന്നിവര്‍ ചേരുന്ന മിഡ്ഫീല്‍ഡാണ് ഒഡീഷ കോച്ച് ജോസഫ് ഗോംബുവിന്റെ തന്ത്രമേഖല. ഒഡീഷയെ പോലെ ജംഷഡ്പുര്‍ എഫ് സിക്കും സ്പാനിഷ് കോച്ചാണ് തന്ത്രമൊരുക്കുന്നത്.
അന്റോണിയോ റിയോന്‍ഡോയാണ് പരിശീലകന്‍. കരുത്തനായ ടിറിയാണ് ജംഷഡ്പുരിന്റെ ഡിഫന്‍ഡിംഗ് ഏറ്റെടുക്കുക. മെമോ മിഡ്ഫീല്‍ഡ് നിയന്ത്രിക്കും. സ്പാനിഷ് ത്രയങ്ങളായ നോയി അകോസ്റ്റ, പിറ്റി, സെര്‍ജിയോ കാസില്‍ എന്നിവരാണ് ഗോള്‍ വഴി കണ്ടെത്തുക.
സെറ്റ് പീസ് ഗോളുകള്‍ക്ക് ആശാനാണ് പിറ്റി. അതുകൊണ്ടു തന്നെ ഡെഡ് ബോളില്‍ ഏറ്റവും അപകടകാരിയായ ടീം ജംഷഡ്പുര്‍ എഫ് സിയാകും. മലയാളി സ്‌ട്രൈക്കര്‍ സികെ വിനീതും മുന്‍ ഇന്ത്യന്‍ ഗോളി സുബ്രത പോളും ചേരുന്നതോടെ ജംഷഡ്പുരിന്റെ ലൈനപ്പ് പരിചയ സമ്പത്ത് കൂടി ചേര്‍ന്നതാകും.പുതുമുഖ താരം ഐസക് വന്‍മാല്‍സാമ വിംഗിലൂടെയുള്ള നീക്കങ്ങള്‍ക്ക് കരുത്തേകും.
ഒഡീഷ എഫ് സി എതിര്‍ ബോക്‌സിലേക്ക് ലോംഗ് ബോള്‍ തന്ത്രമാകും പ്രധാനമായും പയറ്റുക. സ്പാനിഷ് സ്‌ട്രൈക്കര്‍ അരിഡാനെ സന്റാനയെ ലക്ഷ്യമിട്ടാകും ക്രോസുകളെത്തുക. ഗോള്‍ കീപ്പറായി ഇന്ത്യന്‍ താരത്തെ കൊണ്ടു വന്നിട്ട് മിഡ്ഫീല്‍ഡില്‍ ഒരു വിദേശ താരത്തെ കൂടി നിയോഗിക്കാനാണ് ഒഡീഷ കോച്ച് ആലോചിക്കുന്നത്.
അങ്കിത് ഭുയാന്‍, അര്‍ഷദീപ് സിംഗ് ഇവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും. നിലവില്‍ ഫ്രാന്‍സിസ്‌കോ ഡൊറന്‍സോറോയാണ് ഒഡീഷയുടെ ഗോളി.
സാധ്യതാ ലൈനപ്പ് :
ജംഷഡ്പുര്‍ എഫ് സി : സുബ്രതാ പോള്‍ (ഗോളി), ടിറി, ജോയ്‌നര്‍ ലോറന്‍സോ, കീഗന്‍ പെരേയ്‌റ, റോബിന്‍ ഗുരുംഗ്, മെമോ, പിറ്റി, നോയി അകോസ്റ്റ, ഐസക് വാന്‍മല്‍സാമ, സികെ വിനീത്, സെര്‍ജിയോ കാസില്‍.
ഒഡീഷ എഫ് സി:
ഫ്രാന്‍സിസ്‌കോ ഡൊറന്‍സോറോ (ഗോളി), നാരായണ്‍ ദാസ്, ശുഭം സാരംഗി, ഗൗരവ് ബോറ, കാര്‍ലോസ് ഡെല്‍ഗാഡോ, വിനീത് റായ്, മാര്‍കോസ് ടെബാര്‍, സിസ്‌കോ ഹെര്‍നാണ്ടസ്, നന്ദകുമാര്‍ ശേഖര്‍, അരിഡാനെ സന്റാന, ജെറി മാമിംഗ്താംഗ.