Connect with us

Kerala

ദുരിതബാധിതര്‍ക്കൊപ്പമുണ്ട്; എല്ലാ സഹായവും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

കോഴിക്കോട്: മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും വീടുകള്‍ ശുചീകരിക്കുന്നതിനും ചികിത്സക്കുമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ദുരിതബാധിതര്‍ക്കൊപ്പം താന്‍ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്.

കോഴിക്കോട് കൈതപ്പൊയ്‌ലിലാണ് രാഹുല്‍ തിങ്കളാഴ്ച ആദ്യ സന്ദര്‍ശനത്തിനെത്തിയത്. പ്രളയം വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോള്‍ ആളുകള്‍ പ്രധാനമായി പറഞ്ഞത് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്നും രാഹുല്‍ പറഞ്ഞു. കനത്ത മഴമൂലം ദുരിതത്തിലായവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും രാഹുല്‍ വ്യക്തമാക്കി.ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു.