Kerala
അത് അന്ത്യ ഉറക്കിനു വേണ്ടിയുള്ള വിളിയായിരുന്നു

കുറ്റ്യാടി: കനത്ത മഴയിൽ വെള്ളം കയറിയ കുറ്റ്യാടി സിറാജുൽ ഹുദാ പള്ളിയിലെയും ഓഫീസ് ബിൽഡിംഗിലെയും താഴത്തെ നിലയിലുള്ള സാധന സാമഗ്രികൾ മുകളിലേക്ക് മാറ്റി അർധരാത്രി അവിടെത്തന്നെ ഉറങ്ങാൻ കിടന്നതായിരുന്നു അവർ.
അപ്പോഴാണ് ഉറങ്ങാൻ നമുക്ക് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് മാക്കൂൽ മുഹമ്മദ് ഹാജി വിളിക്കുന്നത്. ആ വിളി അന്ത്യ ഉറക്കത്തിനു വേണ്ടിയുള്ള വിളിയായിരുക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല. ഊരത്തേ കാപുങ്കര വയലിലെ വെള്ളകെട്ടിൽ മുങ്ങി മരിച്ച മാക്കൂൽ മുഹമ്മദ് ഹാജിയുടെയും ശരീഫ് സഖാഫിയുടെയും സിറാജുൽ ഹുദായിൽ നിന്ന് വീട്ടിലേക്കുള്ള തിരിച്ചുപോക്കിന് സാക്ഷിയായവർ പറയുന്നു.
സ്ഥാപനത്തിന്റെ ഓഫീസ് ഫയലുകളും പള്ളിയിലെ കാർപ്പറ്റും മറ്റു സാധനങ്ങളും ഓഫീസ് സ്റ്റാഫ്, പരിസരങ്ങളിലെ എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ എന്നിവരോടൊപ്പം മുകൾ നിലയിലേക്ക് മാറ്റിയതിനു ശേഷം ഏറെ വൈകിയാണ് രണ്ട് പേരും വീട്ടിലേക്ക് തിരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരനായ എം ആർ ശംസുദ്ദീൻ, മുഹമ്മദ് ഹാജിയുടെ മകൻ അഖ്‌സം എന്നിവർ കൂടെയുണ്ടായിരുന്നു.
കനത്ത മഴ കാരണം ആശങ്കയിൽ കഴിയുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാനുള്ള അവരുടെ യാത്ര അന്ത്യയാത്രയായി.