Connect with us

National

ബാബരി കേസില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കണ്ടില്ല; റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിക്ക് മുന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസിന്റെ ഒത്ത്തീര്‍പ്പ് ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് മധ്യസ്ഥ സമിതി. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക.

മധ്യസ്ഥ ചര്‍ച്ച നിര്‍ത്തി കേസില്‍ സുപ്രീംകോടതി വാദം കേട്ട് അന്തിമ തീര്‍പ്പ് കല്‍പിക്കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷിക്കാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥ സമിതിയോട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കേസില്‍ അന്തിമ വാദത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. റിട്ട. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമതി അംഗങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്കായി സുപ്രീംകോടതി സമതിയെ നിയോഗിച്ചത്.

Latest