Connect with us

National

ബി ജെ പിക്ക് വേണ്ടി ഫേസ്ബുക്ക് ഇന്ത്യ കളിച്ചു; ഗുരുതര ആരോപണവുമായി തൃണമൂല്‍ എം പി

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതിന് ഫേസ്ബുക്ക് ഇന്ത്യ നടത്തിയ നീക്കങ്ങള്‍ തുറന്നുകാട്ടി തൃണമൂല്‍ എം പി. ബി ജെ പിക്ക് വേണ്ടി മാത്രമായിരുന്നു ഫേസ്ബുക്കിന്റെ ഓരോ നീക്കങ്ങളുമെന്നും തൃണമൂലിന്റെ രാജ്യസഭ എം പി ഡറിക് ഒബ്രെയിന്‍ ആരോപിച്ചു.

ബി ജെ പി വിരുദ്ധ വാര്‍ത്തകള്‍ പലതും ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ സീനിയര്‍ മാനേജ്മെന്റ് ബി ജെ പിയുടെ പ്രചരണ മാനേജര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഡല്‍ഹി ഓഫീസ് ഫലത്തില്‍ ബി ജെ പി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും രാജ്യസഭ പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു തൃണമൂല്‍ എം പിയുടെ പ്രസംഗം. ഫേസ്ബുക്ക്  വിരുദ്ധ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയുമായിരുന്നു. ഞാന്‍ ഇത് എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് പറയുന്നത്.

ബി ജെ പി വിരുദ്ധ വാര്‍ത്തകള്‍  സെന്‍സര്‍ ചെയ്യുന്ന രീതിയില്‍ ഫേസ്ബുക്ക് അവരുടെ അല്‍ഗരിതം പോലും മാറ്റിയെന്നും സോഷ്യല്‍ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പും ഇതേ രീതിയില്‍ ഉപയോഗിക്കപ്പെട്ടെന്നും  എം പി പറഞ്ഞു.

2018 സെപ്റ്റംബറില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ഞങ്ങള്‍ക്ക് ആവശ്യമുള്ള ഏത് സന്ദേശവും പൊതുജനങ്ങള്‍ക്ക് എത്തിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ് എന്നാണ്. മധുരമോ പുളിയോ സത്യമോ വ്യാജമോ ആകട്ടെ, ഞങ്ങള്‍ക്ക് 35 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. അതുവഴി ഇത് ചെയ്യും- എന്നായിരുന്നു. അത്തരത്തില്‍ ബി ജെ പി ചെയ്ത കാര്യങ്ങള്‍ പലതാണെന്നും എം പി പറഞ്ഞു.

 

Latest