Kerala
കേന്ദ്ര മദ്‌റസ നയം: മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് അസംഖാന്റെ ശക്തമായ മറുപടി
ലഖ്‌നോ: ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയുടെ സ്വഭാവം ഉളളവരെയോ, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് താക്കൂറിനേപോലുള്ള വ്യക്തിത്വങ്ങളേയോ മദ്‌റസകളില്‍ പോറ്റി വളര്‍ത്താറില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. രാജ്യത്തെ മദ്‌റസകളെ “ആധുനികവല്‍ക്കരി”ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അസംഖാന്‍.
ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. ഭീകരവാദ കുറ്റം ചുമത്തിയവരെ ആദരിക്കില്ലെന്ന് വ്യക്തമാക്കാണം. മതപരമായ വിദ്യാഭ്യാസം മദ്‌റസകളില്‍ നല്‍കുന്നുണ്ട്. ഇതേ മദ്‌റസയിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. ഇതായിരുന്നു എപ്പോഴും ചെയ്തിരുന്നത്. മദ്‌റസകളെ സഹായിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെങ്കില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അസംഖാന്‍ പറഞ്ഞു.
മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നായിരുന്നു നഖ്വിയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാമെന്ന് നഖ്വിയെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.