Kerala
നിപ്പാ പ്രതിരോധത്തിന് കേരളത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും: പ്രധാനമന്ത്രി
തൃശൂര്‍: കേരളത്തെ ഭീതിപ്പെടുത്തിയ നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കേന്ദ്രം കേരള സര്‍ക്കാറിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിപ്പയെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കേന്ദ്രം ഈ വിഷയം ഗൗരവത്തിലും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രം ഉണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കും. കേരള സര്‍ക്കാറിന് ഒപ്പം നിന്ന് നിപ്പ പ്രതിരോധത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേരളം പ്രതിജ്ഞാ ബന്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് ശേഷം ഗുരുവായൂരിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിനെ ശുചിത്വ ഭാരതമായി മാറ്റാനുള്ള പ്രവര്‍ത്തങ്ങളില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തനമായി ഇതിനെ കാരണം. ശുചിത്വത്തിന്റെ കാര്യത്തില്‍ അല്‍പം പോലും പിന്നോട്ട് പോകാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ലക്ഷക്കണക്കിന് ദരിദ്രരുടെ ആരോഗ്യ പരിരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ വരെ ഒരു വര്‍ഷം ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വരുന്നു. നിരവധി ദരിദ്രര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. എന്നാല്‍ ദുഖകരമായ ഒരു കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് അതില്‍ പങ്കാളിയാകാന്‍ സാധിച്ചിട്ടില്ല എന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഭാഗമാകാന്‍ സാന്നധത പ്രകടിപ്പിക്കാത്തതാണ് കാരണം. ഈ നാട്ടിലെ സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ചികിത്സക്ക് വേണ്ടിയുള്ള ഈ പദ്ധതിയില്‍ പങ്കാളിയാകണമെന്ന് കേരള സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.