Connect with us

National

സ്മൃതിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബി ജെ പിക്കാര്‍ തന്നെയെന്ന് പോലീസ്

Published

|

Last Updated

അമേഠി: ബി ജെ പി പ്രവര്‍ത്തകനും യു പിയിലെ അമേഠിയില്‍ നിന്നുള്ള എം പി. സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായ സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശ്‌നങ്ങളാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്. കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

അഞ്ചംഗ പ്രതികളുടെ സംഘത്തില്‍ പെട്ട ഒരാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനെ അനുകൂലിക്കാന്‍ സുരേന്ദ്ര സിംഗ് തയാറായില്ല. ഇതേ തുടര്‍ന്നുണ്ടായ വെറുപ്പും പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവന്‍ കൂടിയായ സുരേന്ദ്ര സിംഗിനെ തിരഞ്ഞെടുപ്പിനു പിന്നാലെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്മൃതി ഇറാനിയുടെ വിജയത്തിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു സുരേന്ദ്ര സിംഗ്.

Latest