Connect with us

Malappuram

പ്ലസ് വണ്‍ സീറ്റ് വര്‍ധനവ്: എസ് എസ് എഫ് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

Published

|

Last Updated

മലപ്പുറം:  ജില്ലയിലെ ഉപരിപഠന സീറ്റ് വര്‍ധനവ് ആവശ്യപ്പെട്ട് എസ് എസ് എഫ് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മലബാറിലെ ഉപരിപഠന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എസ് എസ് എഫ് മന്ത്രിയോട് ആവശ്യപ്പെട്ടു.

ഹയര്‍സെക്കന്‍ഡറി പഠനം അടിസ്ഥാന യോഗ്യതയായി കാണുകയും ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ ലയന സാധ്യത ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഈ കാലത്തും പത്താം തരം വിജയിച്ച മൂന്നിലൊരാള്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കുപ്പെടുന്നത് ഒരിക്കലും നീതികരിക്കാനാവില്ല. സീറ്റുകള്‍ വര്‍ധിപ്പിക്കുകയെന്നത് തീര്‍ത്തും അപ്രായോഗികമാണ്. പുതിയ ബാച്ചുകള്‍ അനുവദിക്കുകയും സാധ്യമാകുന്ന മുഴുവന്‍ സ്ഥലങ്ങളിലും ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്യുകയും വേണമെന്നും എസ് എസ് എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ സ്ഥിതി ഏറെ ദയനീയമാണ്. മലപ്പുറം ജില്ലയില്‍ 78,335 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ പാസായത്. സേ പരീക്ഷ, റീവാലുവേഷന്‍ ഫലങ്ങള്‍ വരുന്നതോടെ വിജയിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനായി മൊത്തം 52,775 സീറ്റുകള്‍ മാത്രമാണുള്ളത്. മലപ്പുറം ജില്ലയിലെ കാല്‍ ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പഠനത്തിന് അവസരമില്ല എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. വിഎച്ച്എസ്ഇ, സര്‍ക്കാര്‍-സ്വാശ്രയ പോളിടെക്‌നിക് കോളേജുകള്‍, ഐടിഐ എന്നിവയുടെ സീറ്റുകള്‍ കൂടി ഇതിലേക്ക് കൂട്ടിയാല്‍ ആകെ 58176 സീറ്റുകളാണ് ജില്ലയില്‍ തുടര്‍പഠനത്തിന് ഉണ്ടാവുക. അപ്പോഴും മലപ്പുറം ജില്ലയിലെ 20,159 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം കിട്ടാതെ പുറത്തു നില്‍ക്കേണ്ടി വരുന്നു.

തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ ആളില്ലാതെ പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. അധികം വരുന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് കൊണ്ടുവന്നും മലബാര്‍ ജില്ലകളിലേക്ക് പുതിയ ബാച്ചുകള്‍ അനുവദിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.