Connect with us

Wayanad

കൂടൽക്കടവ് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്നു

Published

|

Last Updated

സഞ്ചാരികൾക്ക് പ്രിയമേറിയ കൂടൽക്കടവ്

മാനന്തവാടി: നഗരസഭയിലെ കൂടൽക്കടവിൽ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. വയനാട്ടിലെ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടിയതോടെ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയമേറിയ ഇടമായി മാറുകയാണ് കൂടൽക്കടവ്. വയനാടൻ ഭൂമി ശാസ്ത്രത്തിൽ കൂടൽക്കടവിന് വ്യക്തമായ പ്രാധാന്യമുണ്ട്. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ കബനി വയനാട് ജില്ലയിലൂടെ മാത്രമാണൊഴുകുന്നത്. പശ്ചിമഘട്ടമലനിരകളിലാണ് കബനിയുടെ ഉത്ഭവം. മാനന്തവാടിയിലെ കൂടൽക്കടവിൽ പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കും. കൂടൽ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പുൽപ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രമായിരുന്നു. പനമരം പുഴക്കും മാനന്തവാടി പുഴക്കും കുറുകേ പാലം വരികയും മാനന്തവാടി പുൽപ്പള്ളി പട്ടണങ്ങൾ തമ്മിൽ വ്യാപാര വാണിജ്യ ബന്ധം വളരുകയും ചെയ്തു.
എന്നാൽ കുടിയേറ്റ കർഷക മേഖലയായ പയ്യംപള്ളിയിലെ ചിരകാല സ്വപ്‌നമായിരുന്നു കൂടൽക്കടവ് ഇറിഗേഷൻ പദ്ധതി. 30 വർഷങ്ങൾക്ക് മുന്പേ കനാൽ നിർമാണം പൂർത്തീകരിച്ചെങ്കിലും അഞ്ച് വർഷം മുമ്പാണ് കൃഷി ആവശ്യങ്ങൾക്കായി ജലം പമ്പ് ചെയ്ത് തുടങ്ങിയത്. വേനലിൽ കബനിയും വരണ്ട് തുടങ്ങിയപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി കബനിക്ക് കുറുകേ താത്കാലിക തടയണ നിർമിക്കുകയും വിവിധ ജലസേചന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ സ്ഥിരമായി ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യ പ്രകാരം 2012 ലാണ് കൂടൽക്കടവിൽ തടയണ നിർമാണം ആരംഭിച്ചത്.

2014ൽ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.
ഈ ചെക്ക് ഡാം വയനാട്ടിൽ കബനിക്ക് കുറുകെയുള്ള അവസാനത്തേതും ജില്ലയിൽ തന്നെ ഏറ്റവും വലിയതുമാണ്. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റർ മാറിയാണ് തടയണ നിർമിച്ചിട്ടുള്ളത്. ഈ അടുത്ത കാലത്തായാണ് ഇവിടെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ച് തുടങ്ങിയത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി പേരാണ് ഇവിടെക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇതരജില്ലകളിൽ നിന്നുള്ളവരാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ചെക്ക് ഡാമിനോട് ചേർന്നുള്ള കുറുവ ദ്വീപിൽ ഉൾപ്പെട്ട നിബിഡവനവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. തടയണക്ക് മുകളിൽ നീന്തി തുടിക്കുന്നതിന് ആവശ്യമായ വെള്ളം ഉണ്ട്. തടയണക്ക് മുകളിലൂടെ വെള്ളം നനഞ്ഞ് കൊണ്ടുള്ള നടത്തവും ഏറെ ആസ്വദ്യകരമാണ്.

തടയണയുടെ മുകളിലൂടെ ഒഴുകി ശക്തിയായി താഴേക്ക് പതിക്കുന്ന വെള്ളം ശരീരത്തിലൂടെ ഒഴുകുന്നതും വേറിട്ട അനുഭവമാവുകയാണ്.വെള്ളച്ചാട്ടത്തിനരികിലെത്തിപ്പെട്ട അനുഭൂതിയാണ് സഞ്ചാരികൾക്ക് ഇവിടെ ലഭിക്കുന്നത്. ഇവിടേക്കുള്ള വഴിയിലും വയനാടൻ മനോഹാരിത ആവോളം ആസ്വദിക്കാം. സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിലും മറ്റും ഇവിടേക്ക് എത്തുന്നത്.

എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ലെന്നതാണ് പ്രധാന പരിമിതി. സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനോ, വസ്ത്രം മാറുന്നതിനോ യാതൊരു സൗകര്യവും ഇല്ല. കൂടാതെ ഇവിടെക്കുള്ള റോഡും തകർന്ന നിലയിലാണ്. ഇതിനെല്ലാം അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. കൽപ്പറ്റ പനമരം കൊയിലേരി വഴിയും, പനമരം പുഞ്ചവയൽ ദാസനക്കര വഴിയും, മാനന്തതവാടി കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും ഇവിടേക്ക് എത്തിച്ചേരാൻ കഴിയും.