Connect with us

Articles

ശുഭകരമല്ലാതാകുന്ന തൊഴില്‍ വാര്‍ത്തകള്‍

Published

|

Last Updated

നവഉദാരവത്കരണനയം തൊഴിലെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു. എതിര്‍പ്പ് ശക്തമാകുന്തോറും തൊഴിലാളി ദ്രോഹനയങ്ങളുടെ കാഠിന്യവും ഏറുകയാണ്. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് താത്പര്യ സംരക്ഷണത്തിനായി മാറ്റിയെഴുതപ്പെടുന്നു.

സ്ഥിരം തൊഴില്‍ ഒരു സങ്കല്‍പ്പം മാത്രമായി മാറുകയാണ്. നിശ്ചിത കാലത്തേക്കു മാത്രമുള്ള തൊഴില്‍ എന്ന രീതിയാണ് അടിച്ചേല്‍പ്പിക്കുന്നത്. വേതനം വെട്ടിക്കുറക്കുകയും മിനിമം വേതനം നല്‍കാതിരിക്കുകയും ചെയ്യുന്നു. ഹയര്‍ ആന്‍ഡ് ഫെയര്‍ രീതി വ്യാപകമായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ജനജീവിതവും തകര്‍ത്ത നവ ഉദാരവത്കരണ നയത്തിന്റെ ഏറ്റവും വലിയ ഇരകളാണ് തൊഴിലാളികള്‍. തൊഴിലവകാശങ്ങളും തൊഴില്‍ സുരക്ഷയും നിഷേധിക്കപ്പെട്ടതിനൊപ്പം തൊഴിലവസരങ്ങളും ഇല്ലാതാകുകയാണ്. തൊഴിലെടുത്ത് ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ ശാലകളില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകഴിഞ്ഞു. തൊഴില്‍ നഷ്ടത്തിനു പിന്നാലെ തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ തൊഴില്‍ മേഖലയുടെ ഭാവി ശുഭകരമല്ല എന്നാണ് ഐ എല്‍ ഒ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യ ക്തമാക്കുന്നത്. 2019 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിന്റെ കാലമായിരിക്കുമെന്നും തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒട്ടും ഗുണനിലവാരമില്ലാത്തതൊഴിലുകളാണ് ലഭിക്കുകയെന്നും ഐ എല്‍ ഒ ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി റിപ്പോര്‍ട്ട് പ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

2018ല്‍ മാത്രം 1.10 കോടി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കാര്‍ഷികത്തകര്‍ച്ചയെ തുടര്‍ന്ന് ആ മേഖലയിലും തൊഴില്‍ കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്മ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളില്‍ പലരും വര്‍ഗീയ, തീവ്രവാദ സംഘങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.

ഇടതുപക്ഷത്തിനു മാത്രമേ ഈ പ്രതിസന്ധികള്‍ മറികടന്ന് തൊഴിലാളികളുടെ താത്പര്യം ഉയര്‍ത്തിപ്പിടിക്കാനാകൂ. അതാണ് കേരളം കാണിച്ചുതരുന്ന ബദല്‍. പരിമിതമായ വിഭവങ്ങളും അധികാരവുമാണ് ഉള്ളതെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ ചരിത്രം എഴുതുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍.

മൂന്ന് വര്‍ഷം തികക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ക്ഷേമ, സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കിയും കേരളം തൊഴില്‍ മേഖലയില്‍ രാജ്യത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ്.

കേരളത്തെ തൊഴിലാളി സൗഹൃദവും നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ട്രേഡ് യൂനിയനുകള്‍, വ്യാപാര വ്യവസായ രംഗത്തെ സംഘടനകള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലൂടെ അംഗീകരിച്ച തൊഴില്‍നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ദേശീയതലത്തില്‍ തൊഴിലാളിവിരുദ്ധഭേദഗതികളിലൂടെ തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുമ്പോള്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളികള്‍ക്കനുകൂലമായഭേദഗതികള്‍ വരുത്തി കേരളം ബദല്‍ കാണിച്ചുതരുന്നു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയത് തൊഴിലാളി ക്ഷേമനടപടികളിലെ നാഴികക്കല്ലാണ്. 1960ലെ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇരിപ്പിടം നല്‍േകണ്ടത് തൊഴിലുടമകളുടെ ഉത്തരവാ ദിത്വമാക്കി മാറ്റി. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വേതനത്തോടു കൂടിയ അവധിയും ഉറപ്പുവരുത്തി. അവകാശങ്ങള്‍ ഉറപ്പുവരുത്തിയതോടൊപ്പം അങ്ങിങ്ങായി നിലനിന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ചെയ്യാത്തജോലിക്ക് കൂലിവാങ്ങുന്ന തും അമിതകൂലി ആവശ്യപ്പെടുന്നതും നിയമം മൂലം തടഞ്ഞ് കഴിഞ്ഞ മെയ് ദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ തൊഴില്‍രംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന 80 തൊഴില്‍ മേഖലകളില്‍ കാലാവധി പൂര്‍ത്തിയായ 26 മേഖലകളില്‍ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ഇന്ന് സര്‍ക്കാറിന്റെ സംരക്ഷണ കവചമുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ 600 രൂപയായിരുന്നത് മൂന്ന് വര്‍ഷമാകുമ്പോഴേക്ക് 1200 രൂപയായി വര്‍ധിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും നല്‍കുന്നു. ആവാസ് പദ്ധതി അഷ്വറന്‍സ് പദ്ധതിയായി നടപ്പാക്കികഴിഞ്ഞു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എട്ടര കോടി രൂപ ചെലവില്‍ പാലക്കാട് കഞ്ചിക്കോട്ട് നിര്‍മിച്ച അപ്നാഘര്‍ ഉദ്ഘാടനം ചെയ്തു. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

തൊഴില്‍ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യകരമായ തൊഴിലാളി-തൊഴിലുടമബന്ധം, മികച്ച ഉപഭോക്തൃ സേവനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതും തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും ഉറപ്പുവരുത്തുന്നതിനാണ്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി ആവിഷ്‌കരിച്ചതും ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്. ഭട് വനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതിക്കും തുടക്കം കുറിച്ചു. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 50 രൂപ വീതം ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബേങ്ക് വഴി നല്‍കുന്നതിനുമുള്ള വേതന സുരക്ഷാപദ്ധതി (ഇ പെയ്‌മെന്റ് ) നടപ്പാക്കിയത് മറ്റൊരുനേട്ടമാണ്. ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആരോഗ്യപരിരക്ഷക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു.

ഇ എസ് ഐ പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കി വരികയാണ്. ഇ എസ് ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2016 മേയില്‍ 7.8 ലക്ഷമായിരുന്നത് ഇപ്പോള്‍ 11.2 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇ എസ് ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെ യും പ്രവര്‍ത്തനം ആധുനികവത്കരിക്കുകയും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തു കയും ചെയ്തുവരികയാണ്.

ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയായി മുന്നോട്ടുപോകുന്ന സര്‍ക്കാറിന് കരുത്തേകുകയാണ് ഇന്ന് കേരളത്തിലെ തൊഴിലാളികളുടെ സുപ്രധാന കടമ. തൊഴില്‍ മേഖല ഉള്‍പ്പെടെ ഏത് രംഗം പരിശോധിച്ചാലും എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനപക്ഷ നയങ്ങളുടെ വിജയത്തിളക്കം കാണാം. മാത്രമല്ല, മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്തി ജനങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നു എന്നതിലും നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. പ്രളയകാലത് ഐത് ക്യത്തിന്റെയും മാനവി കതയുടെയും സന്ദേശവുമായി തൊഴിലാളികള്‍ ഒരുമിച്ചുനിന്നത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന ഭാരിച്ച ദൗത്യവുമായാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോ കുന്നത്. നവകേരള സൃഷ്ടിക്ക് കരുത്തുപകരുമെന്ന് സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍
പ്രതിജ്ഞയെടുക്കാം.

(തൊഴില്‍ മന്ത്രി)