Connect with us

National

ബസ് യാത്രക്കാരെ മര്‍ദിച്ച സംഭവം: പ്രതികളില്‍ നിന്ന് തെളിവെടുത്തു

Published

|

Last Updated

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഏഴ് പ്രതികളില്‍ നിന്ന് പോലീസ് തെളിവെടുത്തു. പ്രതികളെ കല്ലട ബസ് സര്‍വീസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന വൈറ്റിലയില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്.

ബസ് ഡ്രൈവറും കോയമ്പത്തൂര്‍ നാച്ചിപ്പാളയം സ്വദേശിയുമായ കുമാര്‍, മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു, ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്‍, ജയേഷ്, രാജേഷ് എന്നിവരെയാണ് ഇവിടെയെത്തിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഏപ്രില്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ബസുടമ കല്ലട സുരേഷില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തിരുന്നു.

ബസ് കേടായതിനെ തുടര്‍ന്ന് യാത്രക്കാരെ വഴിയിലിറക്കിയതും യാത്രക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താത്തതും ചോദ്യം ചെയ്തതിന് ബത്തേരി സ്വദേശി സച്ചിന്‍, സുഹൃത്ത് അഷ്‌കര്‍, തൃശൂര്‍ സ്വദേശി അജയ്‌ഘോഷ് എന്നിവരെയാണ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.