Connect with us

Kerala

പത്തനംതിട്ടയിൽ പത്ത് ലക്ഷം വോട്ട്, വാനോളം പ്രതീക്ഷയിൽ മുന്നണികൾ

Published

|

Last Updated

പത്തനംതിട്ട: കടുത്ത പോരാട്ടം നടന്ന പത്തനംതിട്ടയിൽ ചരിത്രത്തിലാദ്യമായി 10,22,763 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതോടെ മുന്നണികളുടെ പ്രതീക്ഷ വാനോളം ഉയർന്നു. 2014നേക്കാൾ 8.17 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്. 2014ൽ 66.02 ശതമാനമായിരുന്നു പോളിംഗ് നില. ഇത്തവണ അത് 74.19 ശതമാനമായി ഉയർന്നു.

ബൂത്തുതലങ്ങളിലെ വോട്ടിംഗിന്റെ കണക്കുവച്ച് എൽ ഡി എഫും യു ഡി എഫും എൻ ഡി എയും വിലയിരുത്തൽ തുടങ്ങി. വോട്ടിംഗ് ശതമാനം വർധിച്ചത് പ്രതീക്ഷയായാണ് മൂന്ന് മുന്നണികളും കരുതുന്നത്. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വൻ തോതിൽ ഉയർന്നിട്ടുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണത്തേക്കാൾ 12.04 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്. 77.96 ശതമാനം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനത്തിന് മുകളിലെത്തി.

ഇത്തവണ തുടക്കം മുതൽ തന്നെ കനത്ത പോളിംഗ് ഉണ്ടായതും ശ്രദ്ധേയമാണ്. ശബരിമല വിഷയവും പ്രളയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയ മണ്ഡലത്തിൽ അടിയൊഴുക്കുകൾ അടിത്തട്ടിൽ വരെ നടന്നുവെന്ന് വ്യക്തം. ഗ്രാമ പ്രദേശങ്ങളിൽ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോൾ മുതൽ തന്നെ സ്ത്രീകളുടെയടക്കം വലിയനിര രൂപപ്പെട്ടിരുന്നു. പരമാവധി ആളുകളെ വോട്ട് ചെയ്യിക്കാൻ മൂന്ന് മുന്നണികളും അവസാന നിമിഷം വരെ സജീവമായി പ്രവർത്തിച്ചതും വോട്ടിംഗ് നില ഉയരാൻ കാരണമായി.

കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിന്റെ ലക്ഷണമാണ് പോളിംഗ് ശതമാനത്തിലെ വർധനവെന്ന് യു ഡി എഫ് വിലയിരുത്തുന്നു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനത്തിൽ കണ്ടതെന്നും ചരിത്ര വിജയം നേടുമെന്നും എൽ ഡി എഫ് അവകാശപ്പെടുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ വ്രണപ്പെടുത്തിയ പിണറായി സർക്കാറിനോടുള്ള അമർഷവും മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരവും വോട്ടായി മാറുമെന്നും തങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൻ ഡി എയും അവകാശപ്പെട്ടു.

Latest