Connect with us

Ongoing News

പശ്ചിമ ബംഗാളില്‍ സി പി എം പി ബി അംഗത്തിന്റെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെ ആക്രമണം. റായ്ഗഞ്ചിലെ സ്ഥാനാര്‍ഥി മുഹമ്മദ് സലിമിന്റെ വാഹന വ്യൂഹനം ഇസ്‌ലാംപൂരിലൂടെ കടന്നുപോകുമ്പോള്‍ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വാഹനങ്ങള്‍ക്കു നേരെ കല്ലേറു നടത്തുകയും ചെയ്തു. കല്ലേറില്‍ സലീമിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായും അക്രമത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു.

സായുധരായ തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തില്‍ അതിക്രമിച്ചു കടന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് സലീം ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമ സംഭവങ്ങള്‍ നടന്നിരുന്നു.