Connect with us

Kerala

വനിതാ മതില്‍: മന്ത്രിമാര്‍ക്കു ചുമതല നല്‍കും

Published

|

Last Updated

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനു: ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഡിസം: 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗം ഡിസം: ഒന്നിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ മതിലിന്റെ മുഖ്യ സംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിര്‍വഹിക്കണമെന്ന് തീരുമാനിച്ചു. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി.

സ്ഥിരപ്പെടുത്തും
തൃശൂര്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രിസിറ്റി വിംഗിലെ വര്‍ക്ക്‌മെന്‍ ഓഫീസര്‍ വിഭാഗത്തിലുളളവരുടെ ശമ്പളം പരിഷ്‌കരിക്കും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുളള വിജ്ഞാനമുദ്രണം പ്രസ്സില്‍ താത്ക്കാലികമായി ജോലി ചെയ്യുന്ന 10 ഭിന്നശേഷിക്കാരെയും കേരളാ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 24 ജീവനക്കാരെയും സ്ഥിരപ്പെടുത്തും. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 2017-18 വര്‍ഷം മുന്‍ വര്‍ഷങ്ങളിലെ പോലെ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് നല്‍കും.

ചീഫ് സെക്രട്ടറി റാങ്ക്; പാനല്‍ അംഗീകരിച്ചു
1989 ഐ എ എസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാര്‍ സിംഗ്, രാജേഷ്‌കുമാര്‍ സിംഗ് (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എഡ്വിന്‍ കല്‍ഭൂഷണ്‍ മാജി (കേന്ദ്ര ഡെപ്യൂട്ടേഷന്‍) എന്നിവരെ ചീഫ് സെക്രട്ടറി റാങ്കിലേക്ക് പരിഗണിക്കേണ്ടവരുടെ പാനലില്‍ ഉള്‍പ്പെടുത്തും.

കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ്
കേരളാ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് സംരംഭം തുടങ്ങിയ ഗുണഭോക്താക്കളുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയുണ്ടാക്കുന്നതിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമാണ് ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നത്. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്റെ 10 പുതിയ ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കും. ഇതിനുവേണ്ടി ഓരോ ഓഫീസിലേക്കും നാല് തസ്തികകള്‍ (മൊത്തം 40) അനുവദിക്കും.

നിയമനങ്ങള്‍
ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീ. ചീഫ് സെക്ര. വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഭവന നിര്‍മാണ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും അദ്ദേഹത്തിനുണ്ടാകും. കായിക-യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര. ഡോ. എ ജയതിലകിനെ ആസൂത്രണ-സാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും. ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണര്‍ രാജന്‍ ഖൊബ്രഗഡെക്ക് ആയൂഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക-യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല കൂടി അവര്‍ വഹിക്കും. പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കും.

സ്ഥലം കൈമാറും
പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്റെയും ക്വാര്‍ട്ടേഴ്‌സിന്റെയും നിര്‍മാണത്തിന് കടന്നപ്പള്ളി വില്ലേജിലെ 50 സെന്റ് സ്ഥലം പോലീസ് വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് സ്ഥലം കൈമാറുന്നത്.