Connect with us

Articles

പ്രളയം: ആരോപണങ്ങള്‍ക്ക് മുനയില്ല

Published

|

Last Updated

പ്രളയ ദുരന്തം സംബന്ധിച്ച ശാസ്ത്രീയമായ പഠനവും വിലയിരുത്തലും അതിജീവന ശ്രമങ്ങളും നാം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പ്രളയത്തിലും രാഷ്ട്രീയം കലര്‍ത്തി ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഡാമുകളിലെ വെള്ളവും ഡാം മാനേജ്‌മെന്റിലെ പിശകുമാണ് ദുരന്തത്തിന് കാരണമെന്നും അതിനാല്‍ ഇതൊരു സര്‍ക്കാര്‍ സൃഷ്ടി ദുരന്തമാണെന്നുമാണ് രാഷ്ട്രീയ പ്രചാരണം. എന്താണ് വസ്തുത? പ്രളയത്തെക്കുറിച്ച് കേന്ദ്ര ജലക്കമ്മീഷന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഒഴുകിയെത്തിയ വെള്ളമാണ് പ്രളയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 2250 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് മഴയിലൂടെ ഒഴുകി എത്തിയത് എന്നും ജലക്കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ കാരണങ്ങള്‍ ശരിവെക്കുന്നതാണ് കേന്ദ്ര ജലക്കമ്മീഷന്റെ റിപ്പോര്‍ട്ട്.

ഒന്നിച്ചു തുറന്നതോ?
ഡാമുകള്‍ ഒന്നിച്ച് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്നതാണ് പ്രചാരണം. ഓരോ ഡാമിന്റെയും ജലസംഭരണ ശേഷിയും അധികമായി ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവും പരിശോധിച്ചാണ് ഡാമുകള്‍ തുറക്കുന്നത്. കേരളത്തിലെ 82 ഡാമുകള്‍ മഴയുടേയും സംഭരണ ശേഷിയുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത സമയങ്ങളിലാണ് തുറന്നിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ തന്നെ പല ഡാമുകളും തുറന്നിട്ടുണ്ട്. മെച്ചപ്പെട്ട കാലവര്‍ഷം ലഭിച്ചതിനാല്‍ ചെറിയ ഡാമുകളും ബാരേജുകളും ജൂലൈ അവസാനത്തോടെ തുറന്നു. വലിയ സംഭരണ ശേഷിയുള്ള ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി-ആനത്തോട്, കല്ലട ഡാമുകള്‍ ആഗസ്റ്റ് ആദ്യ വാരത്തിലും തുറന്നു. ഡാമുകള്‍ ഓരോന്നും അതത് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ ഘട്ടങ്ങളിലാണ് തുറന്നിട്ടുള്ളത്. എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു എന്നത് ആരോപണം മാത്രമാണ്.

കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചു എന്ന ആക്ഷേപവും വസ്തുതാ വിരുദ്ധമാണ്. കാലാവസ്ഥാവകുപ്പിന്റെ മാനദണ്ഡ പ്രകാരം ശക്തമായ മഴ (Heavy Rain), അതിശക്തമായ മഴ (Very Heavy Rain), അതിതീവ്രമഴ (Extremely Heavy Rain), എന്നിങ്ങനെ മൂന്ന് വിഭാഗം മഴയുണ്ട്. 70 മുതല്‍115 മില്ലീ മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ. അതിന് മുകളില്‍ 205 മില്ലീ മീറ്റര്‍ വരെ അതിശക്തമായ മഴയും 205 മില്ലീ മീറ്ററിന് മുകളില്‍ അതി തീവ്രമഴയുമാണ്. നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്റ്റ് മാസത്തിലെ പ്രതിവാര പ്രവചനത്തിലൊന്നും അതിതീവ്ര മഴ ഉണ്ടാകുമെന്ന് സൂചന നല്‍കിയിട്ടില്ല.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രതിവാര ബുള്ളറ്റിനില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ ശക്തമായ മഴയുടെ സാധ്യതയാണ് പ്രവചിച്ചത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 15 വരെ അതിശക്തമായ മഴയും. ആഗസ്ത് ഒന്‍പത് മുതല്‍ 15 വരെ ദീര്‍ഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85 സെന്റീ മീറ്ററും ആണ്. എന്നാല്‍ ലഭിച്ചത് 35.22 സെന്റീമീറ്ററും; മൂന്നിരട്ടി. അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിടത്ത് പെയ്തത് അതി തീവ്രമഴയാണ്. അതിശക്തമായ മഴ എന്നത് കേരളത്തില്‍ എല്ലാവര്‍ഷവും പെയ്യാറുള്ളതാണ്. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ അതി തീവ്രമഴ പ്രതീക്ഷിച്ചതല്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറഞ്ഞതുമല്ല.

ആഗസ്റ്റ് 15ന് അതിതീവ്രമഴ പെയ്യുമെന്ന റെഡ് അലര്‍ട്ട് ഉണ്ടായിരുന്നുവെന്നും അത് അവഗണിച്ചു എന്നുമാണ് മറ്റൊരു ആക്ഷേപം. ആഗസ്റ്റ് 8, 9 തീയതികളോടെ തന്നെ എല്ലാ ഡാമുകളും തുറന്നുകഴിഞ്ഞിരുന്നു. ആഗസ്റ്റ് 15ന് റെഡ് അലര്‍ട്ട് കിട്ടി എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ കേരളത്തില്‍ പ്രളയാന്തരീക്ഷം തുടങ്ങിയിരുന്നു. ഈ സമയത്ത് പ്രളയത്തെ നേരിടുക എന്നല്ലാതെ തുറന്നുകിടക്കുന്ന ഡാമുകളുടെ പേരില്‍ എങ്ങനെയാണ് മുന്‍കരുതലുകള്‍ സ്വീകരിക്കുക?

ഡാം മാനേജ്‌മെന്റില്‍ പിഴവില്ല
ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് പ്രളയത്തിന് കാരണം എന്നതാണ് മറ്റൊരു വാദം. ഇതിന് കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. ഡാമുകളില്‍ നിന്നും വെള്ളം തുറന്നുവിട്ടു എന്ന് കേള്‍ക്കുമ്പോള്‍ ധരിക്കുക ഡാമുകളില്‍ സംഭരിച്ചു വെച്ചിരിക്കുന്ന വെള്ളം തുറന്നുവിട്ടു എന്നാണ്. സംഭരിച്ചു നിര്‍ത്തിയ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇടുക്കി അടക്കമുള്ള സംഭരണ ശേഷി കൂടിയ ഡാമുകളില്‍ ഓരോ സമയത്തും ഡാമിലേക്ക് വന്നുചേര്‍ന്ന മഴവെള്ളം പോലും പൂര്‍ണമായി പുറത്തേക്ക് ഒഴുക്കുക പോലും ഉണ്ടായിട്ടില്ല.

ഇടുക്കി ഡാമില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള സ്പില്ലും ശക്തമായ മഴയും ചേര്‍ന്ന് 2,800 മുതല്‍ 3,000 വരെ ഘനമീറ്റര്‍ വെള്ളം എത്തിയ സമയത്ത് പോലും പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്. ചെറുതോണിയിലെ ഷട്ടര്‍ തുറന്ന ആഗസ്റ്റ് ഒമ്പത് മുതല്‍ വെള്ളപ്പൊക്കം നിയന്ത്രണവിധേയമായ 22 വരെ ഇടുക്കി റിസര്‍വോയറിലേക്ക് ആകെ ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തില്‍ പുറത്തേക്ക് ഒഴുകിയത് കേവലം 827 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമായിരുന്നു. ആഗസ്റ്റ് ഒമ്പത് മുതല്‍ 22 വരെ കക്കി-ആനത്തോട് ഡാമില്‍ എത്തിച്ചേര്‍ന്ന വെള്ളം 425 ദശലക്ഷം ഘനമീറ്ററും. അതായത് ഈ ഡാമുകളില്‍ ഒഴുകി എത്തിയ വെള്ളത്തില്‍ ഒരു ഭാഗം തടഞ്ഞു നിര്‍ത്തിയതിനാല്‍ യഥാര്‍ഥത്തില്‍ പ്രളയത്തിന്റെ കാഠിന്യം കുറയുകയായിരുന്നു.

ഇടുക്കി ഇടമലയാര്‍ ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കിവിട്ട വെള്ളം സെക്കന്റില്‍ 2900 ഘനമീറ്റര്‍ മാത്രമായിരുന്നു. ഇടുക്കിയില്‍ നിന്ന് 1500 ഘനമീറ്ററും ഇടമലയാറില്‍ നിന്ന് 1400 ഘനമീറ്ററും. എന്നാല്‍ ഇത് രണ്ടും എത്തിച്ചേര്‍ന്ന ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും പുറത്തുവന്നത് സെക്കന്റില്‍ 7700 ഘനമീറ്റര്‍ വെള്ളമാണ്. ഭൂതത്താന്‍ കെട്ടിന് താഴ്ന്ന ഭാഗങ്ങളില്‍പ്പെയ്ത മഴകൂടി കണക്കിലെടുത്താല്‍ ഡാമുകള്‍ക്ക് വെള്ളപ്പൊക്കത്തിലുള്ള പങ്ക് നിസ്സാരമാണെന്ന് കാണാം. വെള്ളപ്പൊക്കം ഉണ്ടായ ആഗസ്റ്റ് 14, 15 തിയ്യതികളില്‍ പമ്പ, കക്കി ഡാമുകള്‍ അവിടുത്തെ പവര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ നിന്നായി പമ്പ നദിയിലെത്തിയ വെള്ളം സെക്കന്റില്‍ 1473 ഘനമീറ്ററാണ്. പമ്പയിലെ ആകെ വെള്ളത്തില്‍ ഡാമുകളുടെ പങ്ക് 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.

വയനാട്ടിലെ കാര്യം
ഇത് തന്നെയായിരുന്നു വയനാട്ടിലെയും സ്ഥിതി. വയനാട്ടില്‍ ഏറ്റവും മഴ പെയ്ത ആഗസ്റ്റ് ഒമ്പതിന് ബാണാസുര സാഗര്‍ ഡാമില്‍ നിന്നും സെക്കന്റില്‍ 2250 ഘനമീറ്റര്‍ വെള്ളമാണ് കബനി നദിയിലേക്ക് ഒഴുകിയത്. വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനി നദിയില്‍ കര്‍ണാടക കെട്ടിയ ബീച്ചിനഹള്ളി ഡാമില്‍ ഇതേ ദിവസം ഒഴുകിയെത്തിയ വെള്ളം സെക്കന്റില്‍ 19,400 ഘനമീറ്റര്‍ ആയിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഡാം മാനേജ്‌മെന്റിലെ പിശകാണ് പ്രളയത്തിന് കാരണം എന്ന വാദം വസ്തുതാപരമായി ശരിയല്ല എന്നാണ്.

അണക്കെട്ടില്‍ നിന്നും വരുന്ന വെള്ളവും മഴപെയ്ത് സ്വാഭാവികമായി വരുന്ന വെള്ളവും തമ്മില്‍ താരതമ്യം ചെയ്യരുത് എന്നാണ് ഒരു മുന്‍മന്ത്രി പറഞ്ഞത്. ഡാമില്‍ സംഭരിച്ചുവെച്ച വെള്ളത്തിന്റെ സമ്മര്‍ദമാണ് വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഡാം തകരുമ്പോള്‍ ഡാമില്‍ സംഭരിച്ചുവെച്ചിട്ടുള്ള വെള്ളത്തിന്റെ സമ്മര്‍ദവും കുത്തൊഴുക്കും പ്രളയത്തിനും വ്യാപകനഷ്ടങ്ങള്‍ക്കും കാരണമാകും എന്ന് അദ്ദേഹം കേട്ടിട്ടുണ്ടാകും. അതില്‍ നിന്നുള്ള തെറ്റിദ്ധാരണയിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. കേരളത്തില്‍ ഒരു ഡാം പോലും തകര്‍ന്നിട്ടില്ല. ഡാമുകളില്‍ നിന്നും നിയന്ത്രിതമായി പുറത്തുപോകുന്ന വെള്ളത്തോടൊപ്പം നദികളില്‍ സ്വാഭാവികമായി ഒഴുകിയെത്തിയ വെള്ളവും ചേര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്.

വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വെള്ളത്തിന്റെ ആകെ അളവാണ്. അത് ഡാമില്‍ നിന്ന് വന്നതായാലും മഴ പെയ്ത് എത്തിയതായാലും. ഡാമിലെ വെള്ളത്തിന് ഡാമിന്റെ ഉയരത്തിന് അനുസരിച്ച് മര്‍ദം ഉണ്ടാകും. എന്നാല്‍ ഡാമില്‍ നിന്നും ഒഴുകി താഴെ സമതലത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് എത്ര അളവുണ്ട് എന്നത് മാത്രമേ പ്രസക്തമാകു. വെള്ളത്തിന്റെ അളവ് കൂടുമ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അണകളിലെ വെള്ളത്തിന്റെ സമ്മര്‍ദം വെള്ളപ്പൊക്കത്തിന് കാരണമായി എന്നൊക്കെയുള്ള വാദങ്ങള്‍ നിരര്‍ഥകമാണ്.

വിചിത്രമായ ചോദ്യം
അണക്കെട്ടില്‍ രണ്ടടി വെള്ളം ഉയരുമ്പോള്‍ എന്തിനാണ് ഷട്ടര്‍ 15 അടി പൊക്കുന്നത് എന്ന ചോദ്യം വിചിത്രമാണ്. ഡാമുകളില്‍ കിലോ മീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വെള്ളം എല്ലായിടത്തും തുറന്നുവിടുകയില്ല. ഡാമിലെ ഷട്ടറിന്റെ ചെറിയ വിടവിലൂടെ മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. ഇതിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ എത്ര ഉയരത്തില്‍ ഷട്ടര്‍ തുറക്കണമോ അത്രയേ തുറന്നിട്ടുള്ളൂ. മാത്രമല്ല, ഒഴുകിവന്ന വെള്ളം പൂര്‍ണമായി ഒഴുക്കിവിട്ടിട്ടുമില്ല. കുറെ വെള്ളം ഡാമില്‍ തന്നെ പിടിച്ച് ബാക്കിയേ പുറത്തേക്ക് ഒഴുക്കിയിട്ടുള്ളൂ. കേരളത്തിലെ ഒരു ഡാമും സ്പില്‍വേ ശേഷിയുടെ പകുതിപോലും തുറന്നിട്ടില്ല.

കല്ലട തുറന്നു വിട്ടിട്ടും കൊല്ലത്ത് വെള്ളപ്പൊക്കം ഉണ്ടായില്ല. എന്നാല്‍, ഇതിനെ, കല്ലട മാത്രമാണ് കൃത്യസമയത്ത് തുറന്നതെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ് നടന്നത് ഇവിടെ മാത്രമാണെന്നും സ്ഥാപിക്കാനാണ് മുന്‍ ജലവിഭവ മന്ത്രിമാര്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, കല്ലടയാണ് ജലവിഭവ വകുപ്പിന്റെ ഏറ്റവും സംഭരണ ശേഷിയുള്ള അണക്കെട്ടെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ഈ വാദം ഉന്നയിക്കുന്നത്. ജലസേചന വകുപ്പിന്റെ ഡാമുകളുടെ ആകെ സംഭരണ ശേഷിയുടെ മൂന്നിലൊന്നില്‍ അധികമാണ് കല്ലടയുടെ ശേഷി. കല്ലടയിലും കേരളത്തിലെ മറ്റെല്ലാ ഡാമുകളിലും അനുവര്‍ത്തിച്ച ഡാം മാനേജ്‌മെന്റ് രീതി തന്നെയാണ് അനുവര്‍ത്തിച്ചത്. ജലസേചന വകുപ്പ് അതിന്റെ 16 ഡാമുകളില്‍ നിന്ന് ആഗസ്റ്റ് 15,16,17, ദിവസങ്ങളിലായി ആകെ പറത്തു വിട്ട വെള്ളം 700 ദശലക്ഷം ഘനമീറ്റര്‍ ആണ്. ഇതില്‍ 225 ദശലക്ഷം ഘനമീറ്ററും കല്ലടയില്‍ നിന്നായിരുന്നു. പക്ഷേ കൊല്ലത്ത് പ്രളയം ഉണ്ടായില്ല. അതിന്റെ കാരണം കല്ലട നദീതടത്തിലെ മഴ പമ്പ, പെരിയാര്‍ പോലുള്ള നദീതടങ്ങളെ അപേക്ഷിച്ച് 48 ശതമാനം കുറവായിരുന്നു എന്നതാണ്.

പറമ്പിക്കുളം ആളിയാര്‍ പദ്ധതികളുടെ സംയുക്ത ജലക്രമീകരണ ബോര്‍ഡ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജൂണ്‍ 19ന് ബോര്‍ഡ് യോഗം കൂടിയിരുന്നു. ആ സമയത്ത് മഴ കുറവായിരുന്നു. അതുകൊണ്ട് പറമ്പിക്കുളത്തു നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനെ കേരളം എതിര്‍ക്കുകയാണ് ഉണ്ടായത്. പക്ഷേ, ജൂലൈ മാസത്തില്‍ സ്ഥിതി മാറി. കനത്ത മഴ വന്നതോടെ പറമ്പിക്കുളം ആളിയാര്‍ പദ്ധതികളിലെ ഡാമുകള്‍ നിറയാന്‍ തുടങ്ങി. നമ്മുടെ ആവശ്യപ്രകാരം നിയന്ത്രിതമായി വെള്ളം കേരളത്തിലേക്ക് വിടുകയും ചെയ്തു.

നല്ല ആശയവിനിമയം
ഷോളയാര്‍ പെരിങ്ങല്‍കൂത്ത് ഇടമലയാര്‍ ഡാമുകളിലും ചിറ്റൂര്‍ പുഴയിലുമാണ് പറമ്പിക്കുളം ആളിയാര്‍ ഡാമുകളില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളം എത്തുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴ വരുന്നതിന്റെ സാധ്യതകള്‍ കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ആളിയാര്‍ ജൂലൈ 21നും പറമ്പിക്കുളം ജൂലൈ 14നും തുറക്കുകയുണ്ടായി. ഈ ഡാമുകളില്‍ നിന്നുള്ള വെള്ളം വലിയ തോതില്‍ വരുന്നത് കുറക്കാന്‍ പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ജൂലൈ അവസാനത്തോടെ തന്നെ നിര്‍ദേശം നല്‍കുകയുണ്ടായി. ജൂലൈ ഏഴ് മുതല്‍ തന്നെ പറമ്പികുളത്തു നിന്ന് കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ടായിരുന്നു. ഇത് പരമാവധി ആക്കി കേരളത്തിലേക്കുള്ള നീരൊഴുക്ക് കുറക്കാനാണ് കേരളം ആവശ്യപ്പെട്ടത്. ഈ നിര്‍ദേശത്തോട് തമിഴ്‌നാട് നന്നായി സഹകരിക്കുകയും ചെയ്തു. എന്നാല്‍ ആഗസ്റ്റ് 14ന് ശേഷം കനത്ത മഴ വന്നതോടെ ഇങ്ങനെ കൊണ്ടുപോകാന്‍ കഴിയുന്നതിലധികം വെള്ളം ഡാമുകളില്‍ ഒഴുകി എത്തിയതോടെ കേരളത്തിലേക്കുള്ള സ്പില്ലും കൂടി. ഈ സ്ഥിതിയിലെല്ലാം തമിഴ്‌നാടുമായി നല്ല ആശയവിനിമയവും പരസ്പരസഹകരണവും ഉറപ്പുവരുത്താന്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

വാദം തിരിച്ചടിയാകില്ല
മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കേസില്‍ കേരളം സ്വീകരിച്ചിട്ടുള്ള നിലപാട് ഡാം തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന നിഗമനം തിരിച്ചടിയാണെന്നാണ് മറ്റൊരു വാദം. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഈ ഡാമില്‍ കുടുതല്‍ ഉയരത്തില്‍ വെള്ളം സംഭരിക്കുന്നത് ഡാം തകരുന്നതിന് കാരണമാകുമെന്നാണ് നമ്മള്‍ ഭയപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതില്‍ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനുപോലും കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും അതുകൊണ്ട് ഡാമിലെ വെള്ളത്തിന്റെ വിതാനം കുറച്ചു നിര്‍ത്തണം എന്നുമാണ് കേരളം കാലാകാലമായി ആവശ്യപ്പെടുന്നത്. പെരിയാര്‍ നദീതടത്തിന്റെ മാതൃക തയ്യാറാക്കി മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ആഘാതം എത്രത്തോളം ഉണ്ടാകും എന്നത് സംബന്ധിച്ചാണ് റൂര്‍ക്കി ഐ ഐ ടി പഠിച്ചത്. അതായത് ഡാം ബ്രേക്ക് അനാലിസിസിന്റെ അടിസ്ഥാനത്തിലുള്ള പഠനം. ആ റിപ്പോര്‍ട്ട് വെച്ചാണ് കേരളം കോടതികളില്‍ വാദിച്ചത്.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി തമിഴ്‌നാടിന് നല്‍കിയ അനുവാദം 142 അടി വരെ ജലവിതാനം ആകാം എന്നാണ്. മഴ ശക്തമായ സാഹചര്യത്തില്‍ 139 അടി മുതലെങ്കിലും നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 140 അടി ആയപ്പോള്‍ മാത്രമാണ് തമിഴ്‌നാട് ഡാമില്‍ നിന്ന് ജലം പുറത്തുവിടാന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ സുപ്രീകോടതി അനുവദിച്ച 142 അടിക്ക് മുകളിലേക്ക് അതായത് 142.3 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ഇതുമൂലം കൂടുതല്‍ വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളെല്ലാം കൃത്യമായി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അതിനാലാണ് ജലനിരപ്പ് 139 അടിയില്‍ കൂടരുതെന്ന വിധി നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത്. പ്രളയമുണ്ടായത് ഡാമുകള്‍ തുറന്നതുകൊണ്ടോ ഡാം മാനേജ്‌മെന്റില്‍ വന്ന പിശകോ അല്ലെന്ന വസ്തുത മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല കേരളത്തിന്റെ വാദത്തെ ശരിവെക്കുന്ന നിലപാടാണ് കേന്ദ്ര ജലക്കമ്മീഷന്‍ സ്വീകരിച്ചത്.

ജലകമ്മീഷന്‍ പറയുന്നു
അണക്കെട്ടുകളല്ല പ്രളയത്തിന് കാരണമായത് എന്നതിനൊടൊപ്പം കേന്ദ്ര ജലക്കമ്മീഷന്‍ നടത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണം പ്രസക്തമാണ്. പ്രളയം നിയന്ത്രിക്കാന്‍ മാത്രം ശേഷിയുള്ള ജലസംഭരണികള്‍ കേരളത്തിലില്ല എന്നും പ്രളയ നിയന്ത്രണം സാധ്യമാക്കും വിധം അച്ചന്‍കോവില്‍, മീനച്ചിലാര്‍ തുടങ്ങിയ നദികളില്‍ കൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷന്‍ നിരീക്ഷിച്ചിരിക്കുന്നത്. അച്ചന്‍കോവില്‍, മീനച്ചിലാര്‍ എന്നിവക്കുപുറമേ ജലസംഭരണികളില്ലാത്ത ചാലിയാര്‍ അടക്കമുള്ള മറ്റു നദികളിലും അണക്കെട്ടുകള്‍ സാധ്യമാകുമോ എന്ന പരിശോധനയും ഉണ്ടാകേണ്ടതുണ്ട്.

ജലവൈദ്യുതി ഉത്പാദനം സംബന്ധിച്ച് സ്റ്റോറേജ് പദ്ധതികള്‍ ആവശ്യമില്ല “”റണ്‍ ഓഫ് ദ റിവര്‍”” മാതൃകയിലുള്ള ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ മതി എന്ന ഒരു ധാരണ വളര്‍ന്നു വന്നിട്ടുണ്ട്. പ്രളയത്തിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഈ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കണം. കേന്ദ്ര ജലക്കമ്മീഷന്‍ ചൂണ്ടിക്കാണിച്ചപോലെ ജലസംഭരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുരിയാര്‍കുറ്റി-കാരപ്പാറ, പൂയംകുട്ടി, ട്വിന്‍കല്ലാര്‍ തുടങ്ങിയ പദ്ധതികളൊക്കെ പുനരാലോചിക്കണം.

പ്രളയത്തിന് ശേഷം അതി രൂക്ഷമായ വരള്‍ച്ചയാണ് കേരളം നേരിടാന്‍ പോകുന്നത്. അതിന്റെ സൂചനയാണ് വറ്റി വരളുന്ന പുഴകള്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗത്ത് എടുത്ത് പറയുന്നത് 50 വര്‍ഷം കഴിഞ്ഞ ഡാമുകള്‍ എല്ലാം തകര്‍ക്കണം എന്നാണ്. ഇതിന് സമാനമായ ഒരാശയമാണ് – നദികളില്‍ ഡാം പാടില്ല, പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുത്, അണക്കെട്ടുകള്‍ പാടില്ല തുടങ്ങിയവ. ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുകയും ഡെഡ് സ്റ്റോറേജില്‍ നിന്നും മണ്ണും മണലും മാറ്റുകയും പുതിയ ജലവൈദ്യുത/ജലസേചന പദ്ധതികള്‍ ആരംഭിക്കുകയും ശാസ്ത്രീയമായ രീതിയില്‍ അണക്കെട്ടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതുമാത്രമാണ് നമുക്ക് ഇനി കരണീയമായിട്ടുള്ളത്. നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ഇടപെടലുകളില്‍ ഇത്തരം ആലോചനകളും ഉണ്ടാവേണ്ടതുണ്ട്.

സാംസ്‌കാരിക മന്ത്രി

Latest