Kerala
തീവ്രവാദത്തിനെതിരെ സമസ്ത ക്യാമ്പയിന്‍ സംഘടിപ്പിക്കും
കോഴിക്കോട്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ക്യാമ്പയിന്‍ സംഘടിപ്പിക്കും. എസ് വൈ എസിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടക്കുക. മതത്തിന്റെ പേരുപയോഗിച്ചും മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അത്യന്തം വൈകാരികമായി അവതരിപ്പിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹൃദവും തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
തീവ്രവാദവും ഭീകരതയും ഉള്‍പ്പെടെയുള്ള എല്ലാ അപകടങ്ങള്‍ക്കും കാരണം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും അത് നടപ്പാക്കിയത് സലഫിസമാണെന്നും കാന്തപുരം വിശദീകരിച്ചു. എന്നാല്‍, ഇത്തരം സംഘടനകളെയും വ്യക്തികളെയും നിരോധിക്കണമോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
ജനാധിപത്യത്തിന്റെ വഴി ഉപേക്ഷിച്ച് കുറുക്കുവഴികളിലൂടെ തങ്ങളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയണം. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടത്തുന്ന ഈ പരാക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇസ്‌ലാമിന് വേണ്ടി പ്രത്യേകമായി തെരുവിലിറങ്ങാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. വിദ്യാര്‍ഥികളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിക്കുന്നവര്‍ ഇസ്‌ലാമിന്റെ വഴികൂടി പറഞ്ഞു കൊടുക്കണം.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. അതിന് നേതൃത്വം കൊടുത്തവര്‍ ആരാണെങ്കിലും എല്ലാനിലക്കും വിചാരണ ചെയ്യപ്പെടണം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സുപ്രധാന മൂല്യങ്ങള്‍ സ്‌നേഹവും ദയയും സഹിഷ്ണുതയും കാരുണ്യവുമാണ്. സമൂഹത്തോടും സഹോദര സമുദായങ്ങളോടും സഹജീവികളോടും സ്‌നേഹത്തോടെ പെരുമാറാനും കരുണചെയ്യാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എല്ലാ നന്മകളെയും നട്ടുവളര്‍ത്താനും തിന്മകളുടെ വേരറുക്കാനുമാണ് മതം പഠിപ്പിക്കുന്നത്. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനന്യമാണ്. അകാരണമായി ഒരു മനുഷ്യനെയും വേദനിപ്പിക്കരുതെന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനെയാണ് ഇത്തരം തീവ്രശക്തികള്‍ ചോദ്യം ചെയ്തത്. ഇവര്‍ ഒരു ബാധ്യതയായി മാറുമെന്നത് മുസ്‌ലിം സംഘടനകള്‍ക്കും പൊതു സമൂഹത്തിനും തിരിച്ചറിയാന്‍ കഴിയണം. മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ കൊണ്ടുവന്ന രാഷ്ട്രീയ ഇസ്‌ലാമാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ പ്രചോദനം.
മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരമായി സ്വയം ചമയാനുള്ള ഇവരുടെ നീക്കങ്ങളെ സമുദായം ഗൗരവതരമായി കാണണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. രാജ്യത്ത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നിയമത്തിനുള്ളില്‍ നിന്ന് കൂട്ടമായി നേരിടുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം ചിലര്‍ സ്വാമി അഗ്നിവേശിനെ ഝാര്‍ഖണ്ഡില്‍ ക്രൂരമായി ആക്രമിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇവിടെ നിത്യസംഭവമായി മാറി. അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും മാര്‍ഗം സര്‍ക്കാര്‍ കര്‍ശനമായി നേരിടണമെന്ന സുപ്രീം കോടതി വിധിയെ ഗൗരവപൂര്‍വം കാണണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതേസമയം, സഹപാഠികളെ പരസ്പരം സ്‌നേഹിക്കാനുള്ള രാഷ്ട്രീയാവബോധം കൂടി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ മതേതര ചേരികളുടെ കൂട്ടായ്മ അനിവാര്യമാണ.് ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കാന്തപുരം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.