Connect with us

Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി: കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു

Published

|

Last Updated

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍. ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പരാതിയെ പറ്റിയാകും പോലീസ് വിശദീകരണം തേടുക. സന്യാസ സമൂഹത്തിന്റെ ചില പ്രശ്‌നങ്ങളല്ലാതെ ബിഷപ്പിന്റെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് കര്‍ദിനാളും അങ്കമാലി അതിരൂപതയും പറഞ്ഞിട്ടുള്ളത്.

പീഡനം സംബന്ധിച്ച് സഭാ തലവനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചുവെച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് എറണാകുളം സ്വദേശി ജോണ്‍ ജേക്കബ് എന്നയാള്‍ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പീഡനം പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചെന്നും പീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.