Connect with us

International

ടിവി, എസി, ഫ്രിഡ്ജ്.... നവാസ് ശരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ് സൗകര്യം

Published

|

Last Updated

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി എം എല്‍ എന്‍ നേതാവുമായ നവാസ് ശരീഫിനേയും മകള്‍ മറിയം ശരീഫിനേയും ആദിയാല ജയിലിലേക്ക് മാറ്റി. എസിയും ടിവിയുമടങ്ങുന്ന ബി ക്ലാസ് സൗകര്യമാണ് ഇരുവര്‍ക്കും ജയിലില്‍ ലഭ്യമാകുകയെന്ന് ജയില്‍ അധികൃതര്‍ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ പാകിസ്ഥാനില്‍ എ, ബി ക്ലാസ് സൗകര്യങ്ങള്‍ ലഭ്യമാകുന്നത് പതിവാണ്. ജയില്‍ വകുപ്പിന്റെ അനുമതിയോടെ ടിവി, എസി, ഫ്രിഡ്ജ്, ദിനപത്രം എന്നിവയും എ,ബി ക്ലാസുകളിലെ തടവുകാര്‍ക്ക് ഉപയോഗിക്കാം. പുതപ്പ്, കസേര, ടി മേശ, ഷെല്‍ഫ് എന്നീ സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ ഇതിനുള്ള ചെലവെല്ലാം പ്രസ്തുത ജയില്‍പുള്ളികള്‍ തന്നെ വഹിക്കണം. കഠിനമായ ജോലികള്‍ ഇവര്‍ ചെയ്യേണ്ടതില്ല. സി ക്ലാസ് തടവുകാര്‍ക്ക് ക്ലാസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ളവ ബി ക്ലാസ് തടവുകാരുടെ ചുമതലയാണ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട നവാസ് ശരീഫിനെയും മറിയം ശരീഫിനേയും ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി 8.45 ഓടെ ലാഹോറിലെ അല്ലാമാ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. ഒമ്പതരയോടെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടുകെട്ടി. ഹജ്ജ് ലോഞ്ചിലുണ്ടായിരുന്ന നവാസിന്റെ മാതാവിനെ കാണാന്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും അനുവദിച്ചു. കൂടിക്കാഴ്ചക്ക് ശേഷമാണ് ശരീഫിനെയും മകള്‍ മറിയത്തെയും കസ്റ്റഡിയില്‍ എടുത്തത്.

ഈ മാസം ഏഴിനാണ് നവാസ് ശരീഫിനെയും മകളെയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷിച്ചത്. നവാസ് ശരീഫിനെ പത്ത് വര്‍ഷം തടവിനും മറിയത്തെ ഏഴ് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ശരീഫ് എട്ട് ദശലക്ഷം പൗണ്ടും മറിയം രണ്ട് ദശലക്ഷം പൗണ്ടും പിഴയടക്കാനും ലണ്ടനില്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
വിധി പ്രഖ്യാപിനത്തിനു പിന്നാലെ അപ്പീല്‍ നല്‍കുന്നതിന് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിമാനമിറങ്ങുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ എന്‍ എ ബി ഉദ്യോഗസ്ഥരും പഞ്ചാബ് സര്‍ക്കാറും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അബൂദബിയില്‍ നിന്ന് ഇവര്‍ കയറിയ വിമാനം വൈകീട്ട് അഞ്ചിനായിരുന്നു ലാഹോറില്‍ എത്തേണ്ടിയിരുന്നത്. നാല് മണിക്കൂറോളം വൈകിയാണ് വിമാനം എത്തിയത്.

ക്രമസമാധാനം ഉറപ്പാക്കാന്‍ വന്‍ സുരക്ഷാ സംവിധാനമാണ് വിമാനത്താവളത്തിനകത്തും പുറത്തും ഒരുക്കിയിരുന്നത്. തിരിച്ചെത്തുന്ന ശരീഫിനെ സ്വീകരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പി എം എല്‍ എന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ശരീഫിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി.
പാനമ രേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നവാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യനാക്കിയത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം നവാസ് ശരീഫിനും മക്കള്‍ക്കുമെതിരെ മൂന്ന് കേസുകളാണ് എന്‍ എ ബി രജിസ്റ്റര്‍ ചെയ്തത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ശരീഫിന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് പാനമ രേഖകളിലുള്ളത്.

Latest