Connect with us

National

കന്നുകാലിയുടെ പേരില്‍ വീണ്ടും കൊലപാതകം

Published

|

Last Updated

റാഞ്ചി: എരുമകളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. തല്‍ഝാരി ഗ്രാമത്തിലെ മുര്‍തസ അന്‍സാരി, ബാഞ്ചി ഗ്രാമത്തിലെ ചര്‍കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗോദ്ദ ജില്ലയിലെ ദ്യോദന്ദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാവിലെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമകളെ മോഷ്ടിച്ചെന്ന് കാണിച്ച് അജ്ഞാതര്‍ക്കെതിരെ ഗ്രാമീണരും പരാതി നല്‍കിയിട്ടുണ്ട്. കന്നുകാലികളെ മോഷ്ടിക്കുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ബന്‍കാട്ടി ഗ്രാമത്തില്‍ നിന്ന് എരുമകളെ മോഷ്ടിച്ച് കടന്നുകളയുമ്പോഴാണ് ഗ്രാമീണര്‍ പിടികൂടി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേര്‍ ഗ്രാമത്തില്‍ കടന്ന് ഒരു ഡസനോളം എരുമകളെ മോഷ്ടിക്കുകയായിരുന്നുവെന്ന് ഗോദ്ദ പോലീസ് സൂപ്രണ്ട് രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു. അതിവേഗം സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമീണര്‍ ഒരുമിച്ചുകൂടുകയും ഇവരെ പിടികൂടുകയുമായിരുന്നു. സംഘത്തിലെ മൂന്ന് പേര്‍ രക്ഷപ്പെട്ടു. പന്ത്രണ്ട് എരുമകളെയും നാട്ടുകാര്‍ പിടിച്ചുവെച്ചിരുന്നു. ബന്‍കാട്ടി ഗ്രാമത്തില്‍ നിന്നല്ല ഇവര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. കന്നുകാലി മോഷണത്തില്‍ ബന്‍കാട്ടി അടക്കമുള്ള ഗ്രാമങ്ങള്‍ ജാഗ്രതയിലായിരുന്നു. മരിച്ചവരുടെ നാട് ഇവിടെ നിന്ന് 30- 40 കിലോമീറ്റര്‍ അകലെയാണ്.