Connect with us

National

ഉന്നതര്‍ ഉള്‍പ്പെട്ട കശ്മീര്‍ പീഡനം അഞ്ച് പേര്‍ കുറ്റക്കാര്‍; ശിക്ഷാവിധി നാലിന്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉന്നത പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് ചണ്ഡീഗഢ് ജില്ലാ കോടതി വിധിച്ചു. ശിക്ഷാ വിധി ജൂണ്‍ നാലിന് പ്രസ്താവിക്കും. 2009ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ രാജി സന്നദ്ധതക്ക് വരെ ഇടയാക്കിയ കേസാണിത്.

2006ല്‍ നടന്ന കേസില്‍ ജമ്മു കശ്മീര്‍ മുന്‍ ഡി എസ് പി മുഹമ്മദ് അശ്‌റഫ്, മുന്‍ ഡി ഐ ജി (ബി എസ് എഫ്) കെ സി പധി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. വ്യാപാര പ്രമുഖനായ മെഹ്‌റാജുദ്ദീന്‍ മാലിക്, ജമ്മു കശ്മീര്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ അനില്‍ സേഠി എന്നിവരെ കോടതി കുറ്റമുക്തരാക്കി.

2006ല്‍ പ്രായപൂര്‍ത്തിയാകാത്ത കശ്മീരി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതിന്റെ വീഡിയോ സിഡികള്‍ പോലീസ് കണ്ടെടുത്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ലൈംഗിക വ്യാപാരത്തിനിരയായ പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. മുഖ്യ പ്രതി ശ്രീനഗറില്‍ വ്യഭിചാര കേന്ദ്രം നടത്തുന്ന സബീന എന്ന സ്ത്രീ ഉള്‍പ്പെടെ 56 ഓളം പേരാണ് കേസില്‍ കുറ്റാരോപിതരായി ഉണ്ടായിരുന്നത്. ഇവരില്‍ പലരും ഉന്നത ഉദ്യോഗസ്ഥരായിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരും എം എല്‍ എമാരും വരെ ആരോപണ വിധേയരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉമര്‍ അബ്ദുല്ലയുടെ പേര് കൂടി ഉയര്‍ന്നുവന്നതോടെയാണ് 2009ല്‍ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചത്. എന്നാല്‍, ഗവര്‍ണര്‍ പിന്നീട് രാജിക്കത്ത് തള്ളിക്കളയുകയായിരുന്നു. സംഭവത്തിലെ ഉന്നത ബന്ധം പരിഗണിച്ച് കേസ് പിന്നീട് സി ബി ഐ ആണ് അന്വേഷിച്ചത്.