Connect with us

Kerala

ഉമ്മയെ കാണാന്‍ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു; വൈകിട്ട് കരുനാഗപ്പള്ളിയിലെത്തും

Published

|

Last Updated

ബെംഗളൂരു: അര്‍ബുദരോഗ ബാധിതയായ ഉമ്മയെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. റോഡ്മാര്‍ഗമാണ് യാത്ര. ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ വീട്ടില്‍നിന്ന് പുറപ്പെട്ട മഅ്ദനി സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴി വൈകിട്ട് കരുനാഗപ്പള്ളിയില്‍ എത്തിച്ചേരും. ഭാര്യ സൂഫിയാ മഅ്ദനിയും പിഡിപി നേതാക്കളും മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.

ഇന്ന് മുതല്‍ ഈമാസം 11 വരെയാണ് ഉമ്മ അസ്മാ ബീവിയെ കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലില്‍ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. സ്വന്തം ചെലവില്‍ കേരളത്തിലേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അകമ്പടിയായി പോലീസുകാരെ അനുവദിക്കുന്നത് വൈകിയടോതെ വ്യാഴാഴ്ച യാത്ര മുടങ്ങി.

മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് അകമ്പടി സേവിക്കുന്ന അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ജീപ്പിന് 60 രൂപയാണ് കിലോമീറ്ററിന് ചാര്‍ജ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യാത്രാചെലവിലേക്ക് 1,15,950 രൂപ ഇന്നലെ വൈകീട്ട് കെട്ടിവെച്ചു. ബെംഗളൂരു സ്‌ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ ഐ എ കോടതിയാണ് ഉമ്മ കാണാന്‍ അനുമതി നല്‍കിയത്.