Connect with us

Kerala

മണ്ടന്‍ പരാമര്‍ശം: ബിപ്ലവ് കുമാറിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം:തുടര്‍ച്ചയായി മണ്ടന്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ ന്യായീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സുരേന്ദ്രന്‍ ബിപ്ലവ് കുമാറിന് പിന്തുണയുമായി രംഗത്തെത്തിയത്. “സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല” എന്ന് നമ്മുടെ വിപ്‌ളവ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

“മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അത് കഴിഞ്ഞു സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാല്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവാം. അവര്‍ക്കു ബില്‍ഡിങ് കെട്ടി പരിചയമുണ്ട്. സൊസൈറ്റി ബില്‍ഡ് അപ്പ് ചെയ്യാന്‍ അവരുടെ ഈ പരിചയം ഉപകരിക്കും എന്നാണ് യഥാര്‍ഥത്തില്‍ ബിപ്ലവ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറയുന്നു. തിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്നാണെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി മണ്ടന്‍ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബിപ്ലവ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു.
“”നേരത്തെ ആര്‍ട്ട് സ്ട്രീമിലെ ആളുകള്‍ ആരുന്നു സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാണ് സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വരുന്നത്.””
അത് കഴിഞ്ഞു തമാശ ചേര്‍ത്ത് ഒരു കാര്യം കൂടി പറഞ്ഞു.
“”മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അത് കഴിഞ്ഞു സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാല്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവാം.
അവര്‍ക്കു ബില്‍ഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബില്‍ഡ് അപ്പ് ചെയ്യാന്‍ അവരുടെ ഈ പരിചയം ഉപകരിക്കും”
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
“”സിവില്‍ എഞ്ചിനീയര്‍ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്‌ട്രേഷനിലുള്ളവര്‍ സമാജത്തെ നിര്‍മ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്‌മെന്റ്, ടൗണ്‍, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്‌ട്രേഷന്റെ വലിയ ഒരു ഭാഗം സിവില്‍ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയില്‍ നിര്‍മ്മിക്കാന്‍ ഒരാളെ സഹായിക്കും..””
ഈ പറഞ്ഞത് നമ്മുടെ വിപ്‌ളവ മാധ്യമങ്ങള്‍ ഇങ്ങനെ തിരുത്തി.
“”സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല”” എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.

Latest