Connect with us

National

'ബലാത്സംഗം ചെയ്യും വരെ അദ്ദേഹത്തെ വിളിച്ചിരുന്നത് ഭയ്യ എന്ന്'

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കറിനെ വിളിച്ചിരുന്നത് ഭയ്യ എന്നാണെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. വളരെ സ്‌നേഹത്തിലും ആദരവിലുമാണ് ഇരു വീട്ടുകാരും കഴിഞ്ഞിരുന്നത്. മഖി ഗ്രാമത്തില്‍ അഭിമുഖമായിട്ടാണ് ഇവരുടെ വീടുകള്‍. സഹോദരനെ പോലെ കണക്കാക്കിയിരുന്ന ഒരാളില്‍ നിന്നാണ് ക്രൂരമായ അനുഭവമുണ്ടായതെന്നും പെണ്‍കുട്ടി പറഞ്ഞു.

ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ബന്ധുവിനൊപ്പം ജൂണ്‍ നാലിന് എം എല്‍ എയുടെ വീട്ടിലെത്തിയത്. മുറിയില്‍ കയറിയപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് പറഞ്ഞു. ജൂണ്‍ പതിനൊന്നിന് ചിലര്‍ തട്ടിക്കൊണ്ടുപോകുന്നത് വരെ പുറത്തുപറഞ്ഞില്ല. അവര്‍ കൂട്ടബലാത്സംഗം ചെയ്യുകയും മറ്റൊരു കൂട്ടര്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്നും 17കാരി ദേശീയ മാധ്യമത്തോട് പറഞ്ഞു.

സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ ഈ മാസം മൂന്നിന് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി. പിന്നീട് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതിഷേധം വ്യാപകമായതോടെ കേസ് സി ബി ഐക്ക് വിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.