Sports
അവഗണനയുടെ ലോകത്ത് നിന്ന് ഗോപിനാഥ് വിട ചൊല്ലി
മണ്ണഞ്ചേരി: ജിമ്മി ജോര്‍ജ്ജ്, ശ്യാം സുന്ദര്‍ റാവു ഉള്‍പ്പെടെയുള്ള നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത കായിക ഗുരു ഇനി ഓര്‍മ. വോളിബോള്‍ രംഗത്ത് രാജ്യത്തിന്റെ തന്നെ അഭിമാനമായ കലവൂര്‍ എന്‍ ഗോപിനാഥിന്റെ വേര്‍പാട് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ്. കായിക രംഗത്ത് മികവ് പുലര്‍ത്തിയ ഗുരുവിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ആവടി എയര്‍ഫോഴ്‌സ് സ്റ്റേഡിയം ഗോപിനാഥ് സ്റ്റേഡിയം എന്ന പേര്‍ നല്‍കി ആദരിച്ചപ്പോഴും കായിക കേരളം ഗോപി സാറിനോട് നീതികാട്ടിയില്ല. മൂന്ന് അര്‍ജ്ജുന, ഒരു ദ്രോണുചാര്യ അവര്‍ഡുകള്‍ നേടിയ നിരവധി കായികതാരങ്ങളെ വാര്‍ത്തെടുത്ത യുഗപ്രഭാവനാണ് ഗോപിനാഥ്.
ഇന്ത്യന്‍ വ്യോമസേനയും സിലോണ്‍ ടീമിമായി നടന്ന മത്സരത്തില്‍ വിജയം നേടിയ ഗോപിനാഥ് പതിനെട്ടാം വയസില്‍ വാര്‍ത്താ താരമായി. തന്റെ 18 ാംവയസില്‍ വോളിബോള്‍ രംഗത്ത് ശ്രദ്ധനേടിയതു പോലെ പതിനെട്ടിന്റെ പടിവാതിലില്‍ എത്തിയ ജിമ്മി ജോര്‍ജിനെ സീനിയര്‍ ടീമില്‍ നാഷനല്‍സില്‍ കളിപ്പിച്ചു ഗോപിനാഥ് തന്റെ കണക്കു കൂട്ടല്‍ ശരിയാണന്ന് തെളിയിച്ചു.
1966ല്‍ സര്‍വീസ് ടീമിന്റെ കോച്ചായിരിക്കുമ്പോഴാണ് ശ്യാം സുന്ദര്‍ റാവുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ശ്യാം സുന്ദര്‍ റാവുവിനെ ഉള്‍പ്പെടുത്തുന്നതില്‍ എതിപ്പ് വന്നെങ്കിലും ഗോപിസാര്‍ അനുകൂല നിലപാട് സ്വീകരിച്ചു. പില്‍ക്കാലം തന്റെ തീരുമാനം ശരിയാണന്ന് തെളിക്കുന്നതായിരുന്നു അര്‍ജ്ജുന, ദ്രോണുചാര്യ അവാര്‍ഡ് നേടി റാവു കഴിവ് തെളിയിച്ചു. 18 ാം വയസില്‍ വ്യോമ സേനയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റായി ജോലിയില്‍ പ്രവേശിച്ച ഗോപിനാഥ് 1969ല്‍ വിരമിക്കുമ്പോള്‍ കായിക ലോകത്തിന് മറക്കാന്‍ കഴിയാത്ത വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്.
വ്യോമസേനാ ടീമില്‍ ഇടം നേടി ആദ്യ അഞ്ച് വര്‍ഷം ഇന്റര്‍ സര്‍വക്ലസ് വോളിയിലെ ചാംമ്പ്യന്‍ഷിപ്പ് അംഗം, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോട്ട്‌സ് (എന്‍ ഐ എസ്) നിലവില്‍ വരും മുമ്പ് രാജ്കുമാരി അമൃത്കൗര്‍ കോച്ചിംഗ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 18 പേരില്‍ ഇടം പിടിച്ചു. എന്‍ ഐ എസ് പരിശീലക സംഘത്തിലെ അംഗം, ഒരേസമയം കോച്ചും കളിക്കാരനുമായി മെയ്ന്റനന്‍സ് കമാഡ് ടീമിനെ ആറ് വര്‍ഷം എയര്‍ഫോഴ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളില്‍ ഒരാള്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ജി വി രാജാ സ്‌പോര്‍ട്ട്‌സ് കണ്‍സിലില്‍ കോച്ചായി.
സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കോച്ചായും പ്രവര്‍ത്തിച്ചു. 1973 മുതല്‍ തുടര്‍ച്ചയായി എട്ട് വര്‍ഷം ഇന്റര്‍യൂണിവേഴ്‌സിറ്റി വോളിബോള്‍ ജേതാക്കളായി കേരളായൂണിവേഴ്‌സിറ്റി ടീം ഗോപിനാഥന്റെ ശിഷ്യന്മാരായിരുന്നു. 85ല്‍ എം.ജി യുണിവേഴ്‌സിറ്റിയുടെ കോച്ചായ ഗോപിനാഥിന്റെ പുരിഷവനിതാ ശിഷ്യന്മാര്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി വോളിബോളില്‍ ഹാട്രിക് ജേതാക്കളായി. 1985ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശീലക പാട്ടികയില്‍ ഇടം പിടച്ച ഗോപിനാഥിനെ അവസാന നിമിഷം ഒഴുവാക്കി അവഗണന തുടങ്ങിയത്. പിന്നീട് നിരവധി തവണ കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറി വിവിധ രാഷട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിയെങ്കിലും പിന്നാക്കക്കാരനായതിനാല്‍ അവഗണന മാത്രമായിരുന്നു തിക്താനുഭവം. വോളി എന്നത് കേട്ടാല്‍ പ്രായംമറന്നും ഗോപിസാറിന്റെ സാന്നിദ്ധ്യംഉണ്ടാകും. ഗോപിസാറിന്റെ പേരില്‍ സംസ്ഥന സര്‍ക്കാര്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വോളി പരിശീലന കേന്ദ്രം തുടങ്ങുമെന്ന് ഡോ. ടി.എം.തോമസ് ഐസക്ക് ബഡജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നിര്‍മ്മാണ പ്രവത്തനം തുടങ്ങുന്നത് കണ്ട് മരിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഗോപിസാറിന്റെ വേര്‍പാട് കായിക ലോകത്തെ മൂന്ന് തമുറകളുടെ കളിക്കാരനും പരിശീലകനും കാഴ്ചക്കാരനുമാണ് കാലയവനിക്കുള്ളില്‍ മാഞ്ഞത്.