Connect with us

Kerala

അഭയ കേസ്: ഫാ. ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഫാ.ജോസ് പുതൃക്കയിലിനെ കോടതി ഒഴിവാക്കി. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

ഇരുവരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ഏഴ് വര്‍ഷം മുന്‍പ് മൂവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഇന്ന് വിധിയുണ്ടായിരിക്കുന്നത്. കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തത്.
ഒന്നര മാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കഴിഞ്ഞ് പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിട്ടത്.