Connect with us

Gulf

ഖത്വറിനെ വലംവെച്ച് പിയര്‍ ഡാനിയല്‍

Published

|

Last Updated

ദോഹ: ഏഴ് ദിവസംകൊണ്ട് 475 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഖത്വര്‍ ഉപദ്വീപ് വലംവെച്ച് പൂര്‍ത്തിയാക്കിയ ഫ്രഞ്ച് പൗരനും ഖത്വറിലെ താമസക്കാരനുമായ പിയറി ഡാനിയേല്‍ കുറിച്ചത് ലോക റെക്കോര്‍ഡ്. രാജ്യത്തിന്റെ പ്രകൃതി ഭംഗിയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ടായിരുന്നു പിയറിയുടെ ഓട്ടം. റണ്‍ എറൗണ്ട് ഖത്വര്‍ എന്ന പേരില്‍ കത്താറയില്‍ നിന്ന് തുടങ്ങിയ ഓട്ടം കഴിഞ്ഞ ദിവസം കത്താറയില്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്.
ആദ്യ ദിനം രാവിലെ ഏഴ് മണിക്ക് കത്താറയില്‍ നിന്നും ഓടിത്തുടങ്ങിയ പിയര്‍ അന്ന് 55 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ദഖീറ പോര്‍ട്ടില്‍ ഓട്ടം അവസാനിപ്പിച്ചു. രണ്ടാം ദിനത്തില്‍ ദഖീറ പോര്‍ട്ടില്‍ നിന്ന് അല്‍ റുവൈസിലേക്ക് 60 കിലോമീറ്റര്‍ ദൂരം ഓടി. മൂന്നാം ദിനത്തില്‍ അല്‍ റുവൈസില്‍ നിന്നും സിക്‌റീത്തിലേക്കുള്ള 102 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. നാലാം ദിവസം സിക്‌റീത്തില്‍ നിന്ന് ഉംബാബിലേക്ക് 30 കിലോമീറ്ററും അഞ്ചാം ദിവസം ഉംബാബില്‍ നിന്നും സല്‍വയിലേക്ക് 55 കിലോമീറ്ററും ആറാം ദിവസം സല്‍വയില്‍ നിന്നും സീലൈന്‍ റിസോര്‍ട്ടിലേക്ക് 80 കിലോമീറ്ററും അവസാന ദിവസം സീലൈന്‍ റിസോര്‍ട്ടില്‍ നിന്നും കത്താറയിലേക്ക് 60 കിലോമീറ്ററും ഓട്ടം പൂര്‍ത്തിയാക്കി. നേരത്തെ അഞ്ചു ദിവസത്തിനകം ഖത്വറിന്റെ വടക്കു നിന്നും തെക്കോട്ടേക്ക് ഏറ്റവും വേഗത്തിലോടി പൂര്‍ത്തിയാക്കിയതിന്റെ അംഗീകാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ ഏഴുദിവസവും നാലര മണിക്കൂറില്‍ താഴെയായിരുന്നു ഉറക്കം. മിക്ക രാത്രികളിലും രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഈ ഓട്ടത്തിനിടെ 48,000 കലോറിയാണ് അദ്ദേഹം ഇല്ലാതാക്കിയത്. വസ്്ത്രങ്ങളും അത്യാവശ്യ വസ്തുക്കളും കരുതിയിരുന്നു. പിയറിനെ പിന്തുണക്കുന്നവര്‍ക്കായി ആസ്‌പെയര്‍ സോണിന്റെ ഐ ടി ടീം ട്രാക്കിംഗ് പോര്‍ട്ടല്‍ വികസിപ്പിച്ചിരുന്നു. പിയര്‍ ഓടുന്ന വഴികളും അദ്ദേഹം പൂര്‍ത്തിയാക്കിയ ദൂരവും വേഗതയും മനസിലാക്കുന്നതിനായിട്ടായിരുന്നു ഇത്. എം ബി എം ട്രാന്‍സ്‌പോര്‍ട്ട്, കത്താറ, ആസ്‌പെയര്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.