Connect with us

Kannur

ശുഐബ് വധം: പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കിയെന്ന് സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂര്‍ സ്വദേശി ശുഐബ് വധക്കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ട് അഞ്ചുമിനുട്ടിനകം പ്രതിയെ പിടിച്ച പോലീസാണ് കൊലപാതകം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്താന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവം സിബിഐ അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ സമീപിക്കും.

ശുഹൈബിനെ ജയിലില്‍ വച്ച് മര്‍ദിക്കാന്‍ സിപിഎം പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് ഡിജിപി ഇടപെട്ടാണ് ഒഴിവാക്കിയത്.
കേസില്‍ റിമാന്‍ഡില്‍ ആയതിനെ തുടര്‍ന്ന് കണ്ണൂര്‍ സബ് ജയിലിലാണ് ശുഐബിനെയും സഹതടവുകാരായ മൂന്ന് പേരേയും പാര്‍പ്പിച്ചിരുന്നുത്. എന്നാല്‍, എല്ലാ ചട്ടങ്ങളും ലംഘിച്ച് രണ്ടാം ദിവസം ശുഐബിനെയും മറ്റുള്ളവരേയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. താന്‍ ആവശ്യപ്പെട്ട പ്രകാരം ഡിജിപി ഇടപെട്ട് ജയില്‍ മാറ്റം വിലക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ശുഐബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. അക്രമം നടന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് വാഹനപരിശോധന നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Latest