Connect with us

Kerala

തദ്ദേശ പ്രതിനിധികള്‍ക്കെതിരെ സംസ്ഥാന തിര. കമ്മീഷന്‍: 8750 പേര്‍ അയോഗ്യര്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കണ്ടെത്തിയവരെയാണ് അയോഗ്യരാക്കിയത്.

കേരള പഞ്ചായത്ത് രാജ് ആക്ട്- വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട്- വകുപ്പ് 89 എന്നിവ പ്രകാരം ഇന്നലെ മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ മത്സരിക്കാന്‍ സാധിക്കില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാ പഞ്ചായത്തില്‍ 60,000 രൂപയുമാണ് സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ അനുവാദമുണ്ടായിരുന്നത്. മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തിലും സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചെലവ് കണക്ക് നല്‍കിയവരുടെയും കണക്ക് നല്‍കാത്തവരുടെയും വിവരം അധികാരപ്പെടുത്തിയ ഉദേ്യാഗസ്ഥര്‍ കമ്മീഷന് നല്‍കിയിരുന്നു. കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് പരിശോധിക്കുകയും കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകള്‍ക്ക് വിധേയമായി അവര്‍ക്ക് അയോഗ്യ രാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. തുടര്‍ന്ന് നോട്ടീസ് കൈപ്പറ്റാത്തവര്‍ക്ക് പതിച്ചു നടത്തി. ചെലവ് കണക്ക് യഥാസമയം നല്‍കാത്തതിന് മതിയായ കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ കമ്മീഷന്‍ ഇതിനകം അവസാനിപ്പിച്ചിട്ടുമുണ്ട്. മൊത്തം 1572 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ളതില്‍ 372 സ്ഥാപനങ്ങളില്‍ മത്സരിച്ചവരാണ് പൂര്‍ണമായി ചെലവ് കണക്ക് സമര്‍പ്പിച്ച് അയോഗ്യതയില്‍ നിന്ന് ഒഴിവായിട്ടുള്ളത്. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലായി 8750 പേര്‍ക്കാണ് അയോഗ്യത. കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും വീഴ്ചക്ക് മതിയായ കാരണമോ ന്യായീകരണമോ ബോധിപ്പിക്കാതിരിക്കുകയും തിരഞ്ഞെടുപ്പിന് നിര്‍ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുകയും ചെയ്ത ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ മത്സരിച്ച 7178 പേരെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും മത്സരിച്ച 1572 പേരെയുമാണ് അയോഗ്യരാക്കിയത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (1031) അയോഗ്യരായത്. കുറവ് വയനാട് (161). ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ ചെലവ് കണക്ക് നല്‍കാത്തതോ അധിക തുക ചെലവഴിച്ചതോ ആയ 882 ഗ്രാമ പഞ്ചായത്തുകളിലെ 6559 പേരെയും 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്. അതുപോലെ 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും ആറ് കോര്‍പറേഷനുകളിലായി 384 പേരുമാണ് അയോഗ്യരായിട്ടുള്ളത്. അയോഗ്യരായവരുടെ എണ്ണം ജില്ല തിരിച്ച്. (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം- 689, 44, 8, 77, 127. കൊല്ലം- 668, 46, 4, 44, 37. പത്തനംതിട്ട- 307, 16, 1, 64. ആലപ്പുഴ- 532, 46, 2, 100. കോട്ടയം- 596, 29, 3, 87. ഇടുക്കി- 377, 31, 3, 36. എറണാകുളം- 713, 71, 4, 162, 81. തൃശൂര്‍- 432, 46, 4, 115, 37. പാലക്കാട്- 531, 56, 3, 73. മലപ്പുറം- 689, 75, 13, 195. കോഴിക്കോട്- 527, 57, 9, 134, 79. വയനാട്- 125, 10, 1, 25. കണ്ണൂര്‍- 261, 18, 1, 44, 23. കാസര്‍കോട്-121, 12, 6, 32. അയോഗ്യരായവരുടെ കൂടുതല്‍ വിവരം കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.sec.k erala.gov.in) ലഭിക്കും.

 

 

Latest