Connect with us

Articles

ഖവാരിജുകളും സലഫിസ്റ്റുകളും

Published

|

Last Updated

വാദം എന്നാല്‍, അഭിപ്രായം, നിലപാട് എന്നൊക്കെയാണ് അര്‍ഥം. ഒരു കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ അതിനെ ഭാഷാപരമായി തീവ്രവാദം എന്ന് പറയാം. ഈ “തീവ്രവാദം” നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഭീകരവാദം എന്നതിന്റെ പര്യായമായ തീവ്രവാദമാണ്. തന്റെ ആശയം നടപ്പിലാക്കാനോ ലക്ഷ്യം നേടാനോ മറ്റുള്ളവരെ ഭയപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുക എന്നതാണ് ഭീകരവാദം. ലക്ഷ്യം എത്ര നല്ലതാണെങ്കിലും മാര്‍ഗം അക്രമത്തിന്റേതായാല്‍ അത് തീവ്രവാദം തന്നെയാണ്.

സ്‌നേഹവും സമാധാനവുമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയത്. ഇസ്‌ലാം എന്ന പദം തന്നെ സൂചിപ്പിക്കുന്നത് വിനയം, വിധേയത്വം, സമാധാനം എന്നൊക്കെയാണ്. “മുസ്‌ലിം” എന്നാല്‍, വിനയന്‍, വിനീതന്‍, സമാധാന പ്രിയന്‍ എന്നും, മുസ്‌ലിമിന്റെ അഭിവാദ്യം “അസ്സലാമു അലൈകും”- നിങ്ങള്‍ക്ക് സമാധാനം വരട്ടെ- എന്നുമാണ്. മുസ്‌ലിംകളുടെ സുപ്രധാന ആരാധനയായ നിസ്‌കാരത്തില്‍ നടത്തുന്ന പ്രാര്‍ഥന “അസ്സലാമുഅലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍”- എല്ല സദ്‌വൃത്തര്‍ക്കും അല്ലാഹുവിന്റെ ശാന്തി ലഭിക്കട്ടെ എന്നാണ്. നിസ്‌കാരത്തില്‍ നിന്ന് പിരിയുന്നതും വലത്തും ഇടത്തും തിരിഞ്ഞ് സമാധാനം നേര്‍ന്നുകൊണ്ടാണ്. നിസ്‌കാരം കഴിഞ്ഞാലുള്ള പ്രാര്‍ഥനയും സമാധാനത്തിന് വേണ്ടിയാണ്.

യുദ്ധം എന്നര്‍ഥമുള്ള “ഹര്‍ബ്” എന്ന പദം വെറും ആറ് പ്രാവശ്യം മാത്രം ഖുര്‍ആനില്‍ പരാമര്‍ശിച്ചപ്പോള്‍ സമാധാനം എന്നര്‍ഥമുള്ള അസ്സലാം 140 പ്രാവശ്യവും സ്‌നേഹം, കാരുണ്യം എന്നൊക്കെ അര്‍ഥമുള്ള “റഹ്മത്ത്” 315 തവണയുമാണ് പരാമര്‍ശിച്ചിട്ടുള്ളത്.

ഈ മതമാണ് “മുസ്‌ലിം തീവ്രവാദി”, “ഇസ്‌ലാമിക ഭീകരത” തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ വിമര്‍ശിക്കപ്പെടുന്നത്. ഇവിടെയാണ് തീവ്രവാദത്തിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിരോധത്തിലാക്കിയവരാരാണെന്ന ചര്‍ച്ച പ്രസക്തമാകുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്ക് വടി കൊടുക്കുന്ന ഈ ദുഃശക്തികളെ തുറന്നുകാട്ടിയില്ലെങ്കില്‍ സമുദായം ഇനിയും വലിയ വില നല്‍കേണ്ടിവരിക തന്നെ ചെയ്യും.

ഇസ്‌ലാമിന്റെ ലേബലില്‍ തീവ്രനിലപാടുമായി പ്രത്യക്ഷപ്പെട്ട ആദ്യ സംഘം ഖവാരിജുകളാണ്. അലി(റ)യും മുആവിയ(റ) തമ്മിലുടലെടുത്ത രാഷ്ട്രീയ അഭിപ്രായവ്യത്യാസം രണ്ട് സഹാബിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പറഞ്ഞ് പരിഹരിച്ചപ്പോള്‍ അത് ഇഷ്ടപ്പെടാത്ത ചിലര്‍ “അല്ലാഹുവിന് മാത്രമേ വിധിതീര്‍പ്പ് നടത്താന്‍ അധികാരമുള്ളൂ” എന്ന ആശയമുള്ള ഖുര്‍ആന്‍ വാക്യം ദുര്‍വ്യാഖ്യാനം ചെയ്ത് രംഗത്ത് വന്നു. അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തുക വഴി ശിര്‍ക്ക്(ബഹുദൈവത്വം) ചെയ്ത സ്വഹാബികള്‍ കാഫിറുകളായിപ്പോയി എന്നും ഈ സത്യനിഷേധികളോടാണ് ആദ്യം യുദ്ധം ചെയ്യേണ്ടതെന്നും ഈ വിഭാഗം നിലപാടെടുത്തു.

അതേസമയം തന്നെ, അലി(റ)വിനെ അമിതമായി വാഴ്ത്തുകയും ആദ്യ ഖലീഫയാകേണ്ടിയിരുന്നത് അദ്ദേഹമായിരുന്നുവെന്നും അബൂബക്കര്‍(റ) അടക്കമുള്ളവര്‍ അത് തട്ടിയെടുക്കുകയായിരുന്നുവെന്നും വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇവരാണ് പിന്നീട് “ശീഇകള്‍” എന്നറിയപ്പെട്ടത്. ഇവര്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍ (റ) തുടങ്ങിയ സഹാബികളെയും അവരെ ബൈഅത്ത് ചെയ്തംഗീകരിച്ച മറ്റു സഹാബിമാരെയും കാഫിറുകളായി പ്രഖ്യാപിച്ചു. സ്വഹാബത്തിനെതിരെയാണ് ഈ രണ്ട് വിഭാഗവും രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ന് ഇസ്‌ലാമിക ലോകത്ത് പരസ്പരം ആയുധമെടുത്ത് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും ആശയധാരയിലുള്ളവരാണ്. ഖവാരിജുകളുടെ ആശയങ്ങളും തീവ്രനിലപാടുകളുമുള്ള പ്രസ്ഥാനങ്ങള്‍ പല പേരുകളിലായി ലോകത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് അതേ ആശയത്തിലും തീവ്രവാദത്തിലും പ്രവര്‍ത്തിക്കുന്ന കക്ഷി സലഫിസ്റ്റുകളാണ്.
ബഹുദൈവ വിശ്വാസികളെ കുറിച്ച് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഏകദൈവ വിശ്വാസികളുടെ മേല്‍ ചുമത്തി അവരെ കാഫിറും മുശ്‌രിക്കുമാക്കുക എന്നതായിരുന്നു ഖവാരിജുകളുടെ പ്രധാന ആശയം. ഇമാം ബുഖാരി(റ) ഇബ്‌നു ഉമര്‍(റ)നെ സംബന്ധിച്ച് ഉദ്ധരിക്കുന്നു: ഇബ്‌നു ഉമര്‍(റ) ഖവാരിജുകളെ ഏറ്റവും നാശകാരികളായ സൃഷ്ടികളായിട്ടായിരുന്നു കണ്ടിരുന്നത്. അവര്‍ സത്യനിഷേധികളുടെ മേല്‍ അവതരിപ്പിച്ച ആയത്തുകളെ സത്യവിശ്വാസികളുടെ മേല്‍ ചുമത്തുന്നവരായിരുന്നു. (ബുഖാരി)

സലഫിസത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദവും ഇതാണല്ലോ. മുന്നൂറ്റി അമ്പത്തി അഞ്ചോളം ദൈവങ്ങളില്‍ വിശ്വസിച്ച, ദൈവത്തിന്റെ പെണ്‍മക്കളാണ് മലക്കുകള്‍ എന്ന് പ്രചരിപ്പിച്ച, മുത്ത് നബിയെ ഭ്രാന്തനെന്നും മാരണക്കാരനെന്നും കെട്ടുഖിസ്സക്കാരനെന്നും പറഞ്ഞ് അധിക്ഷേപിച്ച, മരണശേഷം ഈ നുരുമ്പിയ എല്ലുകളെ ആര്‍ക്കാണ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുക എന്ന് വെല്ലുവിളിച്ച മക്കയിലെ മുശ്‌രിക്കുകളുടെ മേല്‍ അവതരിച്ച ആയതുകളെടുത്താണ് ഏക ഇലാഹിനെ മാത്രം ആരാധിക്കുന്ന, അവന്‍ ആദരിക്കാന്‍ പറഞ്ഞ അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരെ ബഹുമാനിക്കുന്ന വിശ്വാസികളുടെ മേല്‍ ചുമത്തി ഈ വിഭാഗം മുസ്‌ലിംകളെ കാഫിറാക്കുന്നത്.
ഇവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഇബ്‌നുഅബ്ദില്‍ വഹാബിന്റെ ഉസ്താദ് ഇമാം സുലൈമാനുല്‍ ഖുര്‍ദി(റ) അയാള്‍ക്കയച്ച കത്തില്‍ ഇപ്രകാരം കാണാം: ഇബ്‌നു അബ്ദില്‍ വഹാബ്, ലോക മുസ്‌ലിംകളെ കറിച്ചുള്ള നിന്റെ അഭിപ്രായ പ്രകടനങ്ങളെ തൊട്ട് നിന്റെ നാവിനെ നീ സുക്ഷിക്കുക. മഹാത്മാക്കളോട് സഹായം ചോദിക്കുന്നവര്‍ അവര്‍ ഇലാഹാണെന്നും അവര്‍ക്ക് സ്വന്തമായി കഴിവുണ്ടെന്നും വിശ്വസിക്കുമ്പോഴാണ് അവര്‍ മുശ്‌രിക്കാകുക. ഇതൊന്നും ചിന്തിക്കാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളാക്കാന്‍ നിനക്കൊരു ന്യായവുമില്ല. എന്നാല്‍, ഭൂരിപക്ഷത്തില്‍ നിന്നും ഒറ്റപ്പെടുന്നവനെ കാഫിറാക്കലാണ് കൂടുതല്‍ ന്യായമായിട്ടുള്ളത്. (അല്‍ ഫുതൂഹുല്‍ ഇസ്‌ലാമിയ്യ- 2/215)

ഇതേ നിലപാട് തന്നെയാണ് കേരളാ വഹാബികളും സ്വീകരിച്ചത്. വിവിധ ദൈവങ്ങളുടെ പേരില്‍ ബലിദാനം നടത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ടവതരിച്ച ആയത്തുകള്‍, മുത്ത് നബി(സ) ഖദീജ (റ)യുടെ പേരില്‍ അറുത്തു ദാനം ചെയ്തിനെ മാതൃകയാക്കി ആത്മീയമായി സ്‌നേഹിക്കപ്പെടുന്നവര്‍ക്ക് സ്വദഖയായി മുസ്‌ലിംകള്‍ നടത്തുന്ന അറവിനെയും അന്നദാനത്തെയും ഉപമിച്ചുകൊണ്ട് മുസ്‌ലിംകളുടെ മേല്‍ ബഹുദൈവത്വമാരോപിക്കുന്നത് കാണുക: “”ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി. അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെടുന്നത് തിന്നുന്നതും അല്ലാഹു ഹറാമാക്കി. എന്നാല്‍, ഇവ രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അങ്ങനെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍ തന്നെയെന്ന് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുമല്ലോ””(സല്‍സബീല്‍ 1985 ഡിസംബര്‍)

ഉമര്‍ മൗലവി തന്നെ 1982ല്‍ അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു: “” പ്രവാചകരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മുശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍(ലഘുലേഖ പേജ് 2). നോക്കുക, ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ അബൂജഹ്‌ലിനെ പോലെയുള്ള മുശ്‌രിക്കുകളായി പ്രഖ്യാപിച്ച വിശ്വാസത്തെയാണോ ചില മാന്യന്മാര്‍ ശരിയായ തൗഹീദ് എന്ന് വിശേഷിപ്പിച്ചത്?
മൗലവി വീണ്ടും എഴുതി: “”അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്‍മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇത് പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹ്ല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട്, അഊദിബില്ലാഹി മിനശ്ശൈത്വാനിര്‍റജീം, വമിനല്‍ ഉലമായിസ്സുന്നിയ്യീന്‍””- പിശാചില്‍ നിന്നും സുന്നീ ഉലമാക്കളില്‍ നിന്നും ഞാന്‍ അല്ലാഹുവോട് കാവലിനെ തേടുന്നു- എന്ന് എല്ലാവരും പറയുക(സല്‍സബീല്‍ 1977 ആഗസ്റ്റ് 20 പേജ് 29). മതം സഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കാനുള്ള എല്ലാ യോഗ്യതയും ഈ മുജാഹിദുകള്‍ക്കുണ്ടെന്ന് വ്യക്തമായില്ലേ?

ഖവാരിജുകളുടെ നിലപാടുള്ളതുകൊണ്ടാണ് സത്യനിഷേധികളെക്കുറിച്ചുള്ള സുക്തങ്ങള്‍ വിശ്വാസികളുടെ മേല്‍ വെച്ചുകെട്ടി അവരെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഖവാരിജുകളുടെ നിലപാടും വഹാബിസത്തിന്റെ നയങ്ങളും താരതമ്യം ചെയ്തുകൊണ്ട് ഇബ്‌നു വഹാബിന്റെ സഹോദരനും പണ്ഡിതനുമായ സുലൈമാനു ബിന് അബ്ദില്‍ വഹാബ് എഴുതി: അലി(റ) വിന്റെ കാലത്ത് രംഗത്ത് വന്ന ഖവാരിജുകള്‍, അലി, ഉസ്മാന്‍, മുആവിയ(റ. അന്‍ഹും) എന്നിവരെയും അവരോടൊപ്പമുള്ളവരെയും അവിശ്വാസികളായി പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ രക്തവും സ്വത്തും ഹലാലാക്കുകയും മുസ്‌ലിം രാഷ്ട്രത്തെ ശത്രുരാജ്യമായും അവരുടെ രാഷ്ട്രത്തെ മാത്രം ഈമാനിന്റെ രാജ്യമായും പ്രചരിപ്പിച്ചു.

തങ്ങള്‍ ഖുര്‍ആനിന്റെ ആളുകളാണെന്നാണ് അവര്‍ വാദിച്ചിരുന്നത്. ഹദീസുകളില്‍ നിന്നും അവരുടെ വീക്ഷണത്തോട് യോജിച്ചത് മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. ഖുര്‍ആനിലെ മുതശാബിഹ് ആയ ആയത്തുകളെയാണ് അവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ഉദ്ധരിച്ചിരുന്നത്. മുശ്‌രിക്കുകള്‍ക്കെതിരായി ഇറങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികളുടെ മേല്‍ അവര്‍ വെച്ചുകെട്ടി””(അസ്സ്വവാഇഖുല്‍ ഇലാഹിയ്യ പേജ് 12)
ഖവാരിജുകളുടെ ഈ പറഞ്ഞ മുഴുവന്‍ വാദങ്ങളും അധുനിക സലഫിസ്റ്റുകളില്‍ നമുക്ക് കാണാം. സ്വഹാബികളെ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ തയ്യാറല്ല. അവര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാന്മാരായ ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരാണ് ഇസ്‌റാഈലി കള്ളക്കഥകള്‍ ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാന്‍ മദീനാ പള്ളിയില്‍ വേദിയൊരുക്കിയത് എന്നും തമീമുദ്ദാരി(റ) അബ്ദുല്ലാഹിബിന് സലാം (റ) തുടങ്ങിയ സ്വഹാബികളാണ് ഈ കള്ളക്കഥകള്‍ പള്ളിയില്‍ വെച്ച് പറഞ്ഞ് പ്രചരിപ്പിച്ചതെന്നും അവ പിന്‍ഗാമികള്‍ക്കായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇബ്‌നു അബ്ബാസ്(റ)യും അബൂഹുറൈറ(റ)യുമാണെന്നുമുള്ള കടുത്ത ആരോപണം കേരളത്തിലെ സലഫികളുടെ മുഖപത്രമായ അല്‍മനാര്‍ 1959 ഒക്‌ടോബര്‍ ലക്കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

നബി(സ) ഖുര്‍ആനും സുന്നത്തും ഏല്‍പ്പിച്ചുപോയത് സ്വഹാബികളെയാണ്. അവരും അവരെ പിന്തുടര്‍ന്നവരും സ്വര്‍ഗത്തിലാണെന്ന് പ്രഖ്യാപിച്ചത് അല്ലാഹുവാണ്. അവരെ വിശ്വാസത്തിലെടുക്കാത്തവര്‍ക്ക് അവരിലൂടെ ലഭിച്ച ഖുര്‍ആനിലും സുന്നത്തിലും എത്ര കണ്ട് വിശ്വാസമുണ്ടാകും? സ്വഹാബത്ത് അറബിയില്‍ മാത്രം ഖുതുബ നിര്‍വഹിച്ചു എന്നത് തെളിവല്ല എന്ന് വാദിച്ചുകൊണ്ട് എം ടി അബ്ദുര്‍റഹ്മാന്‍ മൗലവി എഴുതുന്നത് കാണുക:”” കേരളത്തിലെ മുസ്‌ലിയാക്കള്‍ ചെയ്യുന്നതും ദീനില്‍ തെളിവല്ലാത്തതു പോലെ അതും (സ്വഹാബത്ത് ചെയ്യുന്നതും -ലേ) തെളിവല്ല. (ജുമുഅ ഖുതുബ മദ്ഹബുകളില്‍ പേജ് 84)

ഖവാരിജുകളുടെ മറ്റൊരു രീതി ഖുര്‍ആനിലെ മുതശാബിഹായ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ വാദഗതിക്ക് തെളിവ് കണ്ടെത്തുക എന്നതായിരുന്നു. ഇത് തന്നെയാണ് ആധുനിക സലഫികളുടെയും രീതി. അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതില്‍ ഭാഷക്കുള്ള പരിമിതിയെ മനസ്സിലാക്കാതെ ചില സുക്തങ്ങള്‍ക്ക് ഒരിക്കലും അല്ലാഹുവിനോട് യോജിക്കാത്ത അര്‍ഥകല്‍പ്പനകള്‍ നടത്തി ഒരു ജഡവത്കൃത ദൈവത്തെയാണ് അവരിന്ന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ തന്നെ ഇവരുടെ മുന്‍ഗാമികള്‍ അല്ലാഹുവിന് ജഡമുണ്ടെന്ന് വിശ്വസിക്കുന്നതും ഭാഗം, സ്ഥലം, രൂപം മുതലായവ സങ്കല്‍പ്പിക്കുന്നതും കാഫിറായി പോകുന്ന ബിദ്അത്താണെന്ന് പഠിപ്പിച്ചിട്ടുള്ളതാണ്. (അല്‍മനാര്‍ 1952 ജനുവരി). എന്നാല്‍, ആധുനിക സലഫികള്‍ പൊട്ടിപ്പിളര്‍ന്നത് തന്നെ അല്ലാഹുവിന് ജഡമുണ്ടെന്ന വാദത്തിലുടക്കിയാണ്. അബ്ദുല്ലക്കോയ മദനിയുടെ ഗ്രൂപ്പ് അല്ലാഹുവിന് കൈയും കാലും കണങ്കാലും ഊരയും വലതു ഭാഗവും ഇടതു ഭാഗവും വലതു ഭാഗത്ത് തന്നെ രണ്ട് കൈയുമെല്ലാം ചാര്‍ത്തിക്കൊടുത്തപ്പോള്‍, ഖുര്‍ആനിലും സുന്നത്തിലും വന്ന ചില ആലങ്കാരിക പ്രയോഗങ്ങളെ ഈ വിധത്തില്‍ അര്‍ഥ കല്‍പന നടത്തുന്നത് തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മറുഗ്രൂപ്പുകാര്‍ തുറന്നടിച്ചു. എന്നാല്‍ സലഫിസം തീവ്രവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലായപ്പോള്‍ ഈ ആശയപരമായ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്യാതെ തടി കാക്കാന്‍ വേണ്ടി ഇവര്‍ ഐക്യപ്പെടുകയായിരുന്നു. ഇതുകൊണ്ടാണ് ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് വലിയൊരു വിഭാഗം വിസ്ഡം ഗ്രൂപ്പ് എന്ന പേരിലും മടവൂര്‍ ഗ്രൂപ്പില്‍ പെട്ട സലാം സുല്ലമിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും വേറിട്ടു പ്രവര്‍ത്തിക്കുന്നത്. (തുടരും)

Latest