Connect with us

Kerala

വിലക്കിയിട്ടില്ല; മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ
കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇന്നലെ താന്‍ ഓഫീസില്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിന് പുറത്ത് നില്‍ക്കുന്നതാണ് കണ്ടത്. താമസിച്ച് എത്തിയതിനാല്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ചില ചാനലുകളില്‍ മാധ്യമങ്ങളെ തടഞ്ഞതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ താന്‍ ഓഫീസില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി ഫോട്ടോ എടുക്കേണ്ട സ്ഥിതി ഒരിടത്തുമില്ല. അല്‍പ്പം അകലെ നിന്ന് എടുത്താലും ചിത്രം ലഭിക്കും. പ്രധാന വ്യക്തികള്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ബഹളം സംഭവസ്ഥലത്തെ ഒരു സംഘര്‍ഷഭൂമിയായി മാറ്റുകയാണ്. ഇതില്‍ ഒര മാറ്റം അനിവാര്യമാണ്. കഴിഞ്ഞദിവസം തന്റെ മുഖത്ത് മൈക്ക് കൊണ്ടപ്പോളാണ് താന്‍ പ്രതികരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ ഈ അവസ്ഥയില്ല. താന്‍ ചെന്നൈയിലും മറ്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാധ്യമങ്ങള്‍ ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിക്കും പറയേണ്ടവര്‍ക്ക് അവിടെയെത്തി പറയാനുള്ളത് പറയാം. പ്രതികരിക്കാന്‍ താത്പര്യമില്ലെങ്കില്‍ പോവുകയും ചെയ്യാം. ഇതുപോലെ തന്നെയാണ് മാധ്യമങ്ങള്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് പ്രധാന വ്യക്തികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കുന്നത് രോഗികള്‍ക്കും മറ്റും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്യാദ പുലര്‍ത്തേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. ഒരു പ്രോട്ടോക്കോള്‍ മാധ്യങ്ങള്‍ സ്വതവെ വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.