Connect with us

Eranakulam

ഐ എസ് എല്‍ നാലാം സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കം

Published

|

Last Updated

കൊച്ചി: ഇനി കളി മാറും ! കാല്‍പന്തുകളിയുടെ ആവേശത്തിന് പുതിയ നിറം നല്‍കിയ ഐ എസ് എല്‍ നാലാം സീസണിന് ഇന്ന് കൊച്ചയില്‍ കിക്കോഫ്. ൈവകീട്ട് എട്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ എ ടി ക്കെയും ആതിഥേയരും റണ്ണറപ്പുമായ കേരളാ ബ്ലസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടനപ്പോര്. കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന ഫൈനലില്‍ തോറ്റതിന് പകരംവീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ഈ ഉദ്ഘാടന മല്‍സരം.
എ ടി ക്കെയുമായി ഷൂട്ടൗട്ടിലാണ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. മൂന്നുസീസണില്‍ രണ്ടു തവണ ഫൈനലില്‍ എത്തിയ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കിരീടം തട്ടിയെടുത്തത് എ ടി ക്കെ തന്നെയായിരുന്നു.പുതിയ സീസണില്‍ ഇംഗ്ലീഷ് കോച്ചുമാര്‍ക്കു കീഴിലിറങ്ങുന്ന ഇരു ടീമുകളും മികച്ചതുടക്കത്തിനാണ് കാത്തിരിക്കുന്നത്.
സ്വന്തം തട്ടകത്തില്‍ വിജയത്തോടെ തുടങ്ങാനായിരിക്കും റെനെ മ്യൂളെന്‍സ്റ്റീന്റെയും ബ്ലാസ്റ്റേഴ്‌സിന്റെയും ശ്രമം. എന്നാല്‍ ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ എ ടി ക്കെ കോച്ച് ടെഡി ഷെറിങ്ഹാം എന്ത് തന്ത്രമാണ് കരുതിവെച്ചിരിക്കുക എന്നതാണ് കാണികള്‍ ഉറ്റുനോക്കുക.
മൂന്നു സീസണുകളിലായി ഇരുടീമും എട്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണയും വിജയം എ ടി ക്കെക്കൊപ്പം നിന്നു. ബ്ലസ്റ്റേഴ്‌സിന് വിജയിക്കാനയത് കേവലം, ഒരു കളിയില്‍ മാത്രമാണ്. രണ്ടെണ്ണം സമനിലയിലായി.
എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തില്‍ നിന്നും വഴിമാറിയാണ് ഇക്കുറി രണ്ടു ടീമും കളത്തിലിറങ്ങുന്നത്. അതിനാല്‍ കണക്കിലെ കളികള്‍ക്ക് ഇക്കുറി വലിയ സ്ഥാനമില്ല. പേരുമുതല്‍ മാറ്റവുമായിട്ടാണ് എ ടി ക്കെ നാലാം സീസണില്‍ എത്തിയിരിക്കുന്നതെങ്കില്‍ പതിവില്ലാത്തവിധം മുന്നൊരുക്കങ്ങളുമായിട്ടാണ് മഞ്ഞപ്പടയുടെ വരവ്.
ആദ്യ സീസണില്‍ ബ്ലസ്റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂം തിരിച്ചുവന്നത് ടീമിന്റെ ആത്മവിശ്വാസവും ആക്രമശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഹ്യൂമും മുന്‍ മാഞ്ചസ്റ്റര്‍ താരം ബെര്‍ബറ്റോവും അടങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിര ശക്തമാണ്. ഹ്യൂം 10-ാം നമ്പര്‍ ജേഴ്സിയിലും ബെര്‍ബറ്റോവ് ഒമ്പതാം നമ്പറിലും വിനീത് 13 ാം നമ്പറിലും ഗ്രൗണ്ടിലിറങ്ങും.

മുന്നേറ്റനിരപോലെ ശക്തമാണ് ഇക്കുറിയും പ്രതിരോധ ക്കോട്ട.സന്തോഷ് ജിങ്കാനൊപ്പം മഞ്ചസ്റ്റര്‍ താരം വെസ് ബ്രൗണുകൂടി കൈകോര്‍ക്കുന്നതോടെ എതിര്‍സ്‌ട്രൈക്കര്‍മാര്‍ വിയര്‍ക്കും. സെര്‍ബിയയുടെ 26കാരന്‍ നെമാഞ്ജ പെസിച്ച്, മലയാളിതാരം റിനോ ആന്റോ, ഐലീഗ് ജേതാക്കളായ ഐസ്വാള്‍ എഫ് സിയുടെ ലാല്‍റുവാതാര, ലാല്‍താകിമ, പ്രീതംകുമാര്‍, സാമുവല്‍ ശദപ് എന്നിവരടങ്ങുന്ന പ്രതിരോധനിര ഐ എസ് എല്ലിലെ ഏറ്റവും മികച്ചതാണ്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങാതിരിക്കാനുമുള്ള എല്ലാ ആയുധങ്ങളുമായിട്ടാണ് ബ്ലസ്റ്റേഴ്‌സിന്റെ പടയൊരുക്കം.

ഘാനയുടെ കറേജ് പെകുസണ്‍, അരാത്ത ഇസൂമി, സി കെ വിനീത്, ജാക്കിചന്ദ് സിങ്, മിലന്‍ സിങ്, സിയാന്‍ ഹംഗല്‍ എന്നിവരാണ് മധ്യനിരയില്‍.
സ്ട്രൈക്കറായി മുന്നോട്ട് കയറികളിക്കുന്നതില്‍ മികവു പുലര്‍ത്തുന്ന ഇസുമിയും
വിങ്ങര്‍മാരായ സി കെ വിനീതും,ജാക്കിചന്ദും ഗോള്‍ കണ്ടെത്തിയാല്‍ എതിരാളികള്‍ക്ക് പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാകും.മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ റെച്ചുക്ക ഇന്ത്യന്‍താരങ്ങളായ സന്ദീപ് നന്ദി, സുഭാശിഷ് റോയ് ചൗധരിയുമാണ് ഗോള്‍ക്കീപ്പര്‍മാര്‍. അതേസമയം സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡുമായി പിരിഞ്ഞശേഷം പുതിയ പേരിലും പുതിയ കളിക്കാരുമായിട്ടാണ് കല്‍ക്കത്തടീമിന്റെ വരവ്. അമര്‍ തൊമര്‍ കല്‍ക്കത്ത എന്ന പേരാണ് ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീടത് എ ടി കെ എന്നായി മാറ്റി. സീസണില്‍ പുതിയ ഭാവത്തിലാണങ്കിലും പെരുമൊക്കെത്ത ടീമിനെതന്നെയാണ് എ ടി ക്കെ അണിനിരത്തുന്നത്. സൂപ്പര്‍ താരം റോബ്ബി കീന്‍ പരുക്കേറ്റു പിന്‍വാങ്ങിയത് കൊച്ചിയിലെ കാണികള്‍ക്ക് നഷ്ടമാകും. ആദ്യത്തെ ഏതാനും മല്‍സരങ്ങള്‍കൂടി റോബി കീനു നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

സെക്വീഞ്ഞാ, ജാസി കുക്കി എന്നിവരാണു എ ടി ക്കെയുടെ
വിദേശക്കരുത്ത്. ഇന്ത്യന്‍ താരം റോബിന്‍ സിങ്ങും ഐസ്വാള്‍ എഫ് സി
വിങ്ങര്‍ ജയേഷ് റാണെയുമടങ്ങുന്ന മുന്നേറ്റനിരയെ എതിരാളികള്‍ക്ക് എഴുതിതള്ളാനാകില്ല. സ്പാനിഷ് താരം ജോര്‍ഡിയും ഇംഗ്ലീഷ് താരം ടോം തോര്‍പ്പ്, പ്രബീര്‍ ദാസ്, കീഗന്‍ പെരേര, നല്ലപ്പന്‍ മോഹന്‍രാജ്, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അന്‍വര്‍ അലി അശുതോഷ് മേത്ത എന്നിവരടങ്ങുന്നതാണ് പ്രതിരോധനിര.
ദേബ്ജിത്ത് മജുംദാറായിരിക്കും ഒന്നാം നമ്പര്‍ ഗോളി. ഫിന്‍ലന്‍ഡ് വെറ്ററന്‍ താരം യെസ്‌കെലിനനും നോര്‍ത്ത് ഈസ്റ്റ് താരം കുന്‍സാങ് ഭൂട്ടിയയും എന്നിവരാണ് മറ്റ് ഗോള്‍കീപ്പര്‍മാര്‍. ഇന്ത്യന്‍ സൂപ്പര്‍താരം യൂജിങ്സണ്‍ ലിങ്ദോയാണ് മധ്യനിരയിലെ കരുത്തന്‍. ഇംഗ്ലീഷുകാരായ കാള്‍ ബേക്കറും കോര്‍ണര്‍ തോമസുമാണ് ടീമിലെ വിദേശ മിഡ്ഫീല്‍ഡര്‍മാര്‍.

കളിക്കാര്‍ ഫിറ്റ് : റെനി മ്യൂളെന്‍സ്റ്റെന്‍

കൊച്ചി: പ്രതിരോധ താരം വെസ് ബ്രൗണ്‍ ഉള്‍പ്പെടെയുള്ള കേരള ബ്ലാസ്റ്റേഴ്സിലെ എല്ലാ താരങ്ങളും ഇന്നത്തെ മത്സരത്തിനായി ഫിറ്റാണെന്നും ആര്‍ക്കും പരിക്കില്ലെന്നും കോച്ച് റെനി മ്യൂളെന്‍സ്റ്റീന്‍. നിലവില്‍ ടീമിലെ എല്ലാ കളിക്കാരും ഇന്നത്തെ മത്സരത്തിന് ഫിറ്റാണ്.
പക്ഷേ താരങ്ങള്‍ ഉയര്‍ന്ന കായിക ക്ഷമത കൈവരിക്കാന്‍ ഇനിയും കൂടുതല്‍ സമയമെടുക്കും. സ്പെയിനിലെ പരിശീലനത്തിലൂടെ താരങ്ങള്‍ക്ക് കായിക ക്ഷമത വര്‍ധിപ്പിക്കാനായിട്ടുണ്ടന്നുംകോച്ച് പറഞ്ഞു. ഇന്ന് ജയിച്ചു തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ഗോള്‍ വഴങ്ങാതിരിക്കുക എന്നതാണ് പ്രധാനം.

സന്ദേശ് ജിങ്കന്‍, ജാക്കിചന്ദ് സിങ് അടക്കമുള്ള താരങ്ങളെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് വിട്ടുകിട്ടാന്‍ വൈകിയത് വിഷമകരമാണ്, ഇരുവരും ഇന്ന് ടീമിനൊപ്പമുണ്ടാവും. പ്ലയിങ് ഇലവനില്‍ എത്ര മലയാളി താരങ്ങളുണ്ടാവുമെന്ന ചോദ്യത്തിന് അത് സര്‍പ്രൈസ് ആവട്ടെയെന്നും അക്കാര്യം ആദ്യം കളിക്കാരോട് പറയാനാണ താന്‍ ഇഷ്ടപ്പെടുന്നതെന്നുമായിരുന്നു മ്യൂളെസ്റ്റീന്റെ മറുപടി.

 

sijukm707@gmail.com