Connect with us

Kasargod

പള്ളിക്കര മേല്‍പ്പാലം; അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹത്തിന് തുടക്കമായി

Published

|

Last Updated

പി. കരുണാകരന്‍ എം പി യുടെ രാപ്പകല്‍ സമരം പി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം: വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പി.കരുണാകരന്‍ എം.പി അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം തുടങ്ങി. നിര്‍ദ്ദിഷ്ട പാലത്തിന് സ മീപം തുടങ്ങിയ സമരം പി. കെ ശ്രീമതി.എം.പി ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അദ്ധ്യക്ഷം വഹിച്ചു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, മുന്‍ എം.എല്‍. എമാരായ കെ.കുഞ്ഞിരാമന്‍, പി.രാഘവന്‍, സി.പി.എം ജില്ലാസെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, നഗരസഭാ ചെയര്‍മാന്മാരായ കെ.പി.ജയരാജന്‍, വി.വി രമേശന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്തംഗം ജോസ് പതാലില്‍, ടി.വി ഗോവിന്ദന്‍, കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, പി.അമ്പാടി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഡോ.വി.പി.പി മുസ്തഫ, എം.അസിനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി. എം ഏരിയാ സെക്രട്ടറി ടി.കെ രവി സ്വാഗതം പറഞ്ഞു. ദേശീയപാത 66 ലെ പള്ളിക്കര റെയില്‍വേ ലെവല്‍ക്രോസ് മാറ്റി മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് കാല്‍നൂറ്റാണ്ടിലധികം കാലമായി ഉയരുന്ന ആവശ്യമാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പള്ളിക്കര ഗേറ്റ് മുംബൈ കൊച്ചി റൂട്ടിലെ ഏക ലെവല്‍ ക്രോസാണ്.ദിവസവും 35 തീവണ്ടിക ള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.

2006-07 ല്‍ തന്നെ പള്ളിക്കര മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. ആ ഘട്ടത്തില്‍ തന്നെ ലിസ്റ്റി ല്‍ വന്നതാണ് ബേക്കല്‍, നീലേശ്വരം, പയ്യന്നൂര്‍, ചെറുവത്തൂര്‍, പടന്നക്കാട് മേല്‍പ്പാലങ്ങള്‍. അവയുടെ പണി പൂര്‍ത്തീകരിക്കപ്പെട്ടു. ഇതോടൊപ്പം കാഞ്ഞങ്ങാട്, കോട്ടിക്കുളം, മഞ്ചേശ്വരം, വെള്ളാപ്പ്, ഉദുമ, ബീരിച്ചേരി, താവം തുടങ്ങിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ എന്നിവിടങ്ങളില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിച്ചു. പള്ളം, ആരിക്കാടി, ഇളമ്പച്ചി,മയ്യിച്ച, മഞ്ചേശ്വരം, ചാത്തംകൈ എന്നിവിടങ്ങളില്‍ സബ്ബ്‌വേകളുടെ പ്രവര്‍ത്തനം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പള്ളിക്കര റെയില്‍ വേ മേല്‍പ്പലത്തിന്റെ നിര്‍മ്മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയില്ല. പള്ളിക്കര മേല്‍പ്പാലവും 2006-07 ല്‍ ബഡ്ജറ്റില്‍ വന്നിരുന്നു. 2009 10 ല്‍ ദേശീയപാത 4 വരിയാക്കാനുള്ള നോട്ടിഫിക്കേഷന്‍ വന്നു. ഇതിനെ തുടര്‍ന്ന് പ്രവൃത്തി തുടങ്ങുന്നതില്‍ കാലതാമസമുണ്ടായി. ഈ ഘട്ടത്തില്‍ തന്നെ പാതയുടെ അനുബന്ധമായ പാലങ്ങളും മേല്‍പ്പാലങ്ങളും ബി.ഒ.ടി അടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം ദേശീയപാത വിഭാഗം പുറത്തിറക്കി. ഇത് വീണ്ടും പള്ളിക്കര മേല്‍പ്പാലത്തിന് തടസ്സമായി.2011 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി, കേരളത്തിന്റെ റെയില്‍വേ ചാര്‍ജുള്ള ആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന വിഹിതം 50% മായി നീക്കി വെച്ച് ഡി. പി.ആര്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിനോടാവശ്യപ്പെട്ടു. എന്നാല്‍ അത് സാധിച്ചില്ല. കേന്ദ്രഗവണ്മെന്റ് കോസ്റ്റ് ഷെയറിംഗ് സിസ്റ്റത്തിലാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. അതായത് 50% സംസ്ഥാന ഗവണ്മെന്റ് നല്‍കണമെന്ന് സാരം.

2014- 15 ല്‍ പള്ളിക്കര മേ ല്‍പ്പാലത്തിന് വീണ്ടും റെയി ല്‍വേ ബഡ്ജറ്റില്‍ തുക വകയിരുത്തി. പിന്നീട് വന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുട്ടിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം ഡി.പി.ആര്‍ തയ്യാറാക്കാന്‍ ബി ആര്‍ ഡി സി യെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുവാദം ആവശ്യമാണ്. സംസ്ഥാനം ഡി പി ആര്‍ സമര്‍പ്പിച്ചാ ല്‍ ഈ പ്രവൃത്തിക്ക് മാത്രമായി എന്‍ ഒ സി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ ഈ സമയത്തും ഡി പി ആര്‍ തയ്യാറാക്കാന്‍ അന്നത്തെ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. 4 വരിപ്പാതയുടെ സ്ഥലമേറ്റെടുക്കലും തുടങ്ങിയില്ല. ഈ സാങ്കേതിക പ്രശ്‌നങ്ങളാണ് പള്ളിക്കര മേല്‍പ്പാല നിര്‍മ്മാണം അനിശ്ചിതമായി നീളാനിടയാക്കിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 2015 ല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സമീപിച്ച് പി.കരുണാകരന്‍ എം.പി ചര്‍ച്ച നടത്തിയിരുന്നു. നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി സേതുഭാരതമെന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ നീക്കി വെയ്ക്കാന്‍ കേന്ദ്രം തയ്യാറായി. ഈ ഘട്ടത്തിലെല്ലാം പാലത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നത് ബി ആര്‍ ഡി സി യും ദേശീയപാതാ വിഭാഗവും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതിനെ തുടര്‍ന്ന് ഡി.പി.ആര്‍ തയ്യാറാക്കാന്‍ ചെന്നൈയിലെ ഗാസിയാബാദിലുള്ള ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. 2015 ഒക്‌ടോബര്‍ 12 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. 2016 മാര്‍ച്ചില്‍ ദേശീയപാതാ വിഭാഗത്തിന്റെയും റെയില്‍വേയുടേയും സംയുക്ത പഠനത്തിലൂടെ ഡി പി ആര്‍ തയ്യാറാക്കി. 4 വരിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ അലൈന്‍മെന്റ് തയ്യാറാക്കുകയും ചെയ്തു.

സംയുക്ത സംരംഭത്തിന്റെ ഭാഗമായി 4 അലൈന്‍മെന്റുകളാണ് തയ്യാറാക്കിയത്. അതില്‍ ഒന്ന് റെയില്‍വേ അംഗീകരിച്ചു. 2016 ല്‍ തന്നെ ടെന്‍ഡര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ദേശീപാതാ വിഭാഗവും യും പൊതുമരാമത്ത് വകുപ്പും സ്ഥലം സന്ദര്‍ശിച്ച് 4 വരിപ്പാതയുടെ ഭാഗമായി 4 വരിയായിത്തന്നെ പള്ളിക്കരയില്‍ മേല്‍പാലം പണിയണമെന്ന അഭിപ്രായം അവര്‍ മുന്നോട്ടു വെച്ചു. സ്ഥലമെടുപ്പ് വളരെ വേഗം പൂര്‍ത്തിയാക്കി മേല്‍പ്പാലം ഉടനടി പണിയുമെന്ന് അവര്‍ ഉറപ്പും നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയപാതാ വികസനത്തിന്റെ വിഷയത്തില്‍ വേണ്ടത്ര പുരോഗതി വരാത്തതിനാല്‍ പള്ളിക്കര മേല്‍പ്പാല നിര്‍മ്മാണവും അനിശ്ചിതമായി നീളുകയായിരുന്നു.

 

---- facebook comment plugin here -----

Latest